വാഷിംഗ്ടൺ ഡിസി: വടക്കൻ സിറിയയിലെ കുർദുകൾക്ക് എതിരേ തുർക്കി നടത്തുന്ന ആക്രമണം ഏഴാംദിവസത്തിലേക്കു കടന്നതിനിടെ തുർക്കിക്ക് എതിരേ യുഎസ് പ്രസിഡന്റ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതിനു പിന്നാലെ തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകർ, ആഭ്യന്തരമന്ത്രി സുലൈമാൻ സോയിലു, ഊർജമന്ത്രി ഡോൺമെസ് എന്നിവരെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ട്രഷറി വകുപ്പ് അറിയിച്ചു. തുർക്കി ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്നു യോഗം ചേരും.
തുർക്കി പ്രശ്നം അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്ന് യുഎസ് ജനപ്രതിനിധി സഭയുടെ ഡെമോക്രാറ്റിക് സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി.
സിറിയയിൽ ആക്രമണത്തിനു മുതിർന്നാൽ തുർക്കിയെ സാന്പത്തികമായി തകർക്കുമെന്നു യുഎസ് സൈന്യത്തെ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഉപരോധം ഏർപ്പെടുത്തിയതിനു പുറമേ തുർക്കിയുമായുള്ള കോടിക്കണക്കിനു ഡോളറിന്റെ വാണിജ്യ ഇടപാടു സംബന്ധിച്ച ചർച്ച നിർത്തിവയ്ക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടു. തുർക്കിയുടെ സിറിയൻ ആക്രമണം സിവിലിയന്മാരുടെ ജീവൻ അപകടത്തിലാക്കിയെന്നും മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ സൈന്യം പിൻമാറിയതിനെത്തുടർന്ന് റഷ്യയുടെ മധ്യസ്ഥതയിൽ കുർദുകൾ സിറിയൻ ഭരണകൂടവുമായി കരാറുണ്ടാക്കുകയും ഇതനുസരിച്ച് സിറിയൻ സൈന്യം കുർദ് സ്വയംഭരണമേഖലയിൽ എത്തി തുർക്കി സേനയ്ക്ക് എതിരേ നിലയുറപ്പിക്കുകയും ചെയ്തു.
നേരത്തേ അസാദിനെതിരേ പോരാടിയ കുർദിഷ് എസ്ഡിഎഫ് ട്രംപ് കൈവിട്ടതോടെ മറ്റു ഗതിയില്ലാതെയാണ് സിറിയൻ ഭരണകൂടവുമായി കരാറുണ്ടാക്കിയത്. ഇതിനിടെ സിറിയൻ സൈന്യവും തുർക്കി സൈന്യവും നേരിട്ട് ഏറ്റുമുട്ടുന്നതു തടയാൻ മേഖലയിൽ റഷ്യൻ സൈനികർ പട്രോളിംഗ് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
സിറിയൻ സൈനികർ കുർദ് മേഖലയിലെ മൻബിജ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മൻബിജ് പിടിച്ചെടുക്കുമെന്നും ഇതിന്റെ യഥാർഥ അവകാശികളായ അറബികളെ അവിടെ കുടിയിരുത്തുമെന്നും നേരത്തെ തുർക്കി പ്രസിഡന്റ് എർദോഗൻ മുന്നറിയിപ്പു നൽകിയിരുന്നു. ഇന്നലെ മൻബിജിൽനിന്നുള്ള പീരങ്കി ആക്രമണത്തിൽ തുർക്കിയുടെ ഒരു ഭടൻ കൊല്ലപ്പെട്ടു.
തുർക്കി, സിറിയൻ സൈന്യങ്ങൾ നേരിട്ട് യുദ്ധം ചെയ്യുന്നത് ഒഴിവാക്കാനാണു റഷ്യ ശ്രമിക്കുന്നതെന്നു റഷ്യൻ അധികൃതർ പറഞ്ഞു. മൻബിജിൽനിന്നു യുഎസ് സൈനികർ പൂർണമായി പിൻവാങ്ങി.
യുഎസ് സൈനികർ നേരത്തേ ഉപയോഗിച്ചിരുന്ന ക്യാന്പിൽ റഷ്യൻ സൈന്യം എത്തിയതിന്റെ വീഡിയോ വോൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ടു. ഇതിനിടെ വടക്കുകിഴക്കൻ സിറിയയിൽ നിന്നു ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഇതിനകം ഒരു ലക്ഷത്തി മുപ്പതിനായിരം പേർ പലായനം ചെയ്തെന്നു യുഎൻ അറിയിച്ചു.
തുർക്കിക്കെതിരേ ട്രംപ് ഉപരോധം പ്രഖ്യാപിച്ചു
12:17 AM Oct 16, 2019 | Deepika.com