ന്യൂഡൽഹി: ആർസിഇപി (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്) കരാറിൽ തർക്കവിഷയങ്ങൾ പരിഹരിക്കാൻ നാളെയും മറ്റന്നാളും ചർച്ച. വ്യാപാരസഖ്യത്തിലെ 16 രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ധാരണ ആയില്ലെങ്കിൽ ചൊവ്വാ വരെ ചർച്ച നീട്ടും. അതിനുശേഷം ഉള്ള തർക്ക വിഷയങ്ങൾ നവംബർ ആദ്യം ഭരണത്തലവന്മാരുടെ ഉച്ചകോടിയിൽ തീരുമാനമാക്കും.
മന്ത്രിതല ചർച്ച അവസാനിക്കുന്പോൾ 14 ഇനങ്ങളിലാണ് തർക്കം ബാക്കിനിന്നത്. പകുതിയും ഇന്ത്യയുടെ ഭാഗത്തുനിന്നാണ്.
ഇന്ത്യക്കു വിയോജിച്ചുള്ള പ്രധാന ഇനങ്ങൾ ഇവയാണ്
1. ഇകൊമേഴ്സും അതിന്റെ ഡാറ്റാശേഖരവും. അതതുരാജ്യത്തുഡാറ്റാ സൂക്ഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു.
2. ഇറക്കുമതി വർധിച്ചാലുള്ള “ഓട്ടോ ട്രിഗർ’’ സംവിധാനം. ഇത് എത്ര ഇനങ്ങൾക്കു വേണം എന്നതാണു പ്രധാന തർക്കവിഷയം. ഏതെങ്കിലും സാധനത്തിന്റെ ഇറക്കുമതി ക്രമാതീതമായി കൂടിയാൽ ഇറക്കുമതി 200 ദിവസം വരെ നിയന്ത്രിക്കാനാണ് “ഓട്ടോ ട്രിഗർ’’ സംവിധാനം. 68 ഇനങ്ങൾക്കാണ് ഇന്ത്യ ഇതാവശ്യപ്പെടുന്നത്.
3. തീരുവ നിർണയത്തിനുള്ള അടിസ്ഥാന വർഷം. 2014 അടിസ്ഥാന വർഷമാക്കണമെന്നാണ് മറ്റു രാജ്യങ്ങൾ പറയുന്നത്. ഇന്ത്യ 2019 അടിസ്ഥാന വർഷമാക്കണമെന്ന് ആവശ്യപ്പെടുന്നു. 2014-നു ശേഷം ഇന്ത്യ 3500 ലേറെ ഇനങ്ങളുടെ ഇറക്കുമതിത്തീരുവ വർധിപ്പിച്ചിരുന്നു.
4. ഏതെങ്കിലും രാജ്യത്തുനിന്നുള്ള ഏതെങ്കിലും ഇനത്തിനു അനുവദിക്കുന്ന കുറഞ്ഞ തീരുവ നിരക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ള അതേ ഉത്പന്നത്തിനും വേണമെന്ന വാദം ഇന്ത്യ സ്വീകരിക്കുന്നില്ല.
5. ഉദ്ഭവചട്ടം. മറ്റു രാജ്യത്തുനിന്നു വാങ്ങിയ സാധനങ്ങൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നതിനു നിശ്ചിത ശതമാനം മൂല്യവർധന വരുത്തിയിരിക്കണമെന്ന് ഇന്ത്യ വാദിക്കുന്നു.
ചൈന അടക്കമുള്ള രാജ്യങ്ങൾ ഇതിനോടു യോജിക്കുന്നില്ല.
ആർസിഇപി: തർക്കം തീർക്കാൻ ചൊവ്വവരെ ചർച്ച
11:26 PM Oct 15, 2019 | Deepika.com