മുംബൈ: ആമസോണും ഫ്ലിപ്കാർട്ടും അടക്കമുള്ള ഇ കൊമേഴ്സ് കന്പനികളുടെ ഉത്സവകാല ഓഫറുകൾ നിരീക്ഷിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഇ -കൊമേഴ്സ് കന്പനികളുടെ ഓഫറുകൾ ഇന്ത്യയുടെ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിക്കുകയാണെന്നുള്ള തദ്ദേശീയ റീടെയ്ൽ സ്ഥാപനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇ- കൊമേഴ്സ് കന്പനികൾക്കെതിരേ കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നൽകിയ പരാതിക്കൊപ്പം സമർപ്പിച്ച തെളിവുകളും വരും ദിവസങ്ങളിൽ വാണിജ്യമന്ത്രാലയം പരിശോധിക്കും. പരാതികളിൽ ഇ-കൊമേഴ്സ് കന്പനികളുടെ നിലപാടറിയാൻ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും പ്രതിനിധികളെ കഴിഞ്ഞ ആഴ്ച വാണിജ്യമന്ത്രാലത്തിലെ ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു. തുറന്ന ചർച്ചയായിരുന്നു നടന്നതെന്നും ശരിയായ രീതിയിൽ ഇന്ത്യയിൽ പ്രവർത്തിക്കാൻ ഫിലിപ്കാർട്ട് പ്രതിജ്ഞാബദ്ധമാണെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഫ്ലിപ്കാർട്ടിന്റെ പ്രതികരണം. സുതാര്യമായ ചർച്ചയാണു നടന്നതെന്ന് ആമസോണും പ്രതികരിച്ചു.
തദ്ദേശീയ വ്യാപാരികളെ സംരക്ഷിക്കാൻ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിനെതിരേ അമേരിക്കയുടെ ഭാഗത്തുനിന്നുവലിയ പ്രതിഷേധമാണുണ്ടായത്. ഓഫറുകളിൽ ആകൃഷ്ടരായി സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂടുതലായി ഇകൊമേഴ്സ് കന്പനികളെ ആശ്രയിക്കുന്നതിനാൽ ഓഫ്ലൈൻ വ്യാപാര സ്ഥാപനങ്ങൾ ഈ മാസം 30 മുതൽ 40 ശതമാനം വരെ നഷ്ടത്തിലാണെന്ന് സിഎഐടി സെക്രട്ടറി ജനറൽ പ്രവീണ്‍ ഖണ്ഡേൽവാൾ പറഞ്ഞു.
ഇ- കൊമേഴ്സ് കന്പനികളുടെ ഉത്സവകാല ഓഫറുകൾ നിരീക്ഷിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം
11:26 PM Oct 15, 2019 | Deepika.com