ന്യൂഡൽഹി: തകർച്ചയിലായ ഇന്ത്യൻ സാന്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ പി.വി. നരസിംഹറാവു- മൻമോഹൻ സിംഗ് മാതൃക നടപ്പാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും സാന്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകർ. ജവഹർലാൽ നെഹ്റുവിന്റെ സോഷ്യലിസത്തെയും സാന്പത്തിക ചട്ടക്കൂടിനെയും ഭരണകക്ഷിയായ ബിജെപി അധിക്ഷേപിച്ചതിനെയും കേന്ദ്രസർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
എന്നാൽ, "2014 മുതൽ 19 വരെ അടിസ്ഥാനപരമായ പല പരിഷ്കാരങ്ങളും ഞങ്ങൾ നടപ്പാക്കി’ എന്നു മാത്രമായിരുന്നു ഭർത്താവിന്റെ വിമർശനത്തെക്കുറിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യത്തിനു ധനമന്ത്രി നിർമല നൽകിയ മറുപടി. "എ ലോഡ്സ്റ്റാർ ടു സ്റ്റിർ ദ ഇക്കണോമി’ എന്ന തലക്കെട്ടിൽ ഇന്നലത്തെ ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സ്വന്തം ഭാര്യയുടെ സാന്പത്തിക നയങ്ങൾക്കെതിരേ പറകാല പ്രഭാകർ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും രാജ്യത്തെ സാന്പത്തിക മുരടിപ്പിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തത്.
ബിജെപിയുടെ രാഷ്ട്രീയ പദ്ധതിക്ക് കോണ്‍ഗ്രസുകാരനായ സർദാർ വല്ലഭായ് പട്ടേലിനെ ഉപയോഗിച്ചതുപോലെ മറ്റൊരു കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവിനെ സാന്പത്തിക കെട്ടുറപ്പിന്റെ നായകനാക്കണമെന്ന് പറകാല പരിഹസിച്ചു. പട്ടേലിനെയും റാവുവിനെയും ഗാന്ധി കുടുംബം ഒരുപോലെ അവഗണിച്ചവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റാവുവും മൻമോഹനും നടപ്പാക്കിയ പ്രവർത്തനരീതി കാൽ നൂറ്റാണ്ടായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
ആധുനിക കന്പോള കേന്ദ്രീകൃത വ്യവസ്ഥയിൽ മാനവികതയെ പ്രായോഗിക നയസംരം ഭങ്ങളാക്കി മാറ്റാനാകില്ല. അതിനാൽ, റാവു- സിംഗ് സാന്പത്തിക നയം പൂർണമായി അംഗീകരിക്കുകയും നടപ്പാക്കുകയുമാണു ചെയ്യേണ്ടത്. ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ റാവുവിന്റെ സാന്പത്തിക സമീപനത്തെ പൂർണമായി ആശ്ലേഷിക്കുകയും ശക്തമായി പിന്തുടരുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്യേണ്ടതെന്നു പറകാല തറപ്പിച്ചു പറഞ്ഞു.
നെഹ്റുവിയൻ സാന്പത്തിക ചട്ടക്കൂടിനെ അധിക്ഷേപിക്കുന്ന ബിജെപിയുടെ സമീപനമാണ് ഇപ്പോഴത്തെ സാന്പത്തിക കുഴച്ചിലിന്റെ അടിസ്ഥാന കാരണമെന്നും മോദി മന്ത്രിസഭയിലെ ധനമന്ത്രിയുടെ ഭർത്താവ് തുറന്നടിച്ചു. നെഹ്റുവിയൻ മാതൃകയെ വിമർശിക്കുന്നതിലേക്കു ബിജെപിയുടെ സാന്പത്തിക തത്വശാസ്ത്രവും അതിന്റെ പ്രായോഗികതയും പരിമിതപ്പെട്ടതായും ആന്ധ്രപ്രദേശ് സർക്കാരിന്റെ മുൻ കമ്യൂണിക്കേഷൻസ് ഉപദേശകനായ പ്രഭാകർ പറഞ്ഞു.
സാന്പത്തിക നയങ്ങളിൽ മാറ്റത്തിനു സർക്കാർ തയാറാകാതിരിക്കുന്പോൾ, ഒന്നിനു പുറകേ മറ്റൊന്നായി ഓരോ മേഖലയിലും വെല്ലുവിളികൾ നേരിടുകയാണ്. അതീവ ഗുരുതര സാഹചര്യമായാണ് ഇതിനെ വിലയിരുത്തേണ്ടത്. നരസിംഹ റാവുവിന്റെ സാന്പത്തിക ചട്ടക്കൂടിനെ അടിസ്ഥാനപ്പെടുത്തി നിലവിലെ ചിന്താഗതി മാറ്റുക. അല്ലെങ്കിൽ ടെലിവിഷനുകളിലും വാട്ട്സ്ആപ് ഫേർവേഡുകളിലും സർക്കാരിനെതിരേ അലറിവിളിക്കുന്ന അനലിസ്റ്റുകൾ മാക്രോ ഇക്കണോമിക് ചിന്താഗതികൾ ബിജെപിക്ക് നൽകുന്നതു തുടരുമെന്നും പ്രഭാകർ പരിഹസിച്ചു.
പൊതുമേഖലയിൽ ഉൾപ്പെടെ ഗുരുതരമായ വെല്ലുവിളിയാണുള്ളത്. സർക്കാരാകട്ടെ ഇപ്പോഴും നിഷേധാത്മക രീതിയിലാണ്. സാന്പദ്വ്യവസ്ഥയെ ബാധിക്കുന്ന കാര്യങ്ങളിൽ പിടിമുറുക്കാൻ സർക്കാരിനായിട്ടില്ല. വെല്ലുവിളികളെ നേരിടാൻ തന്ത്രപരമായ കാഴ്ചപ്പാടുകളുണ്ടെന്ന വിശ്വസിക്കാൻ വളരെക്കുറച്ചു തെളിവുകളേ ലഭ്യമാകുന്നുള്ളൂ. സന്പദ്വ്യവസ്ഥയെക്കുറിച്ചു സ്വന്തം ആശയങ്ങൾ വികസിപ്പിക്കുന്നതിൽ വിശദീകരിക്കാൻ കഴിയാത്ത വിമുഖതയാണ് ബിജെപിക്കെന്നും പ്രഭാകർ കുറ്റപ്പെടുത്തി.
ജോർജ് കള്ളിവയലിൽ
നിർമല സീതാരാമനു ഭർത്താവിന്റെ ഉപദേശം; സന്പദ്ഘടനയെ രക്ഷപ്പെടുത്താൻ റാവു-സിംഗ് മാതൃക നടപ്പാക്കണം
12:01 AM Oct 15, 2019 | Deepika.com