ബാങ്കോക്ക്: ആർസിഇപി കരാറിനായുള്ള മന്ത്രിതല ചർച്ചകൾ ഇന്ത്യക്കു വലിയ നേട്ടമില്ലാതെ അവസാനിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ സുപ്രധാനമായ ട്രേഡ് നെഗോഷ്യേറ്റിംഗ് കമ്മിറ്റി (ടിഎൻസി) കൂടി ശേഷിച്ച വിഷയങ്ങളിൽ ധാരണയിലെത്തും.
ഇ-കൊമേഴ്സ് സംബന്ധിച്ച ഇന്ത്യൻ ആവശ്യങ്ങളിലാണ് ഇനി ചർച്ചകൾ പ്രധാനമായി നടത്തുക. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനങ്ങൾ ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥയോടു മറ്റുള്ളവർ യോജിക്കുന്നില്ല.
കാർഷികോത്പന്നങ്ങളടക്കം കുറേ ഉത്പന്നങ്ങൾക്കു പ്രത്യേക പരിരക്ഷ നൽകാൻ “ഓട്ടോ ഗ്രിഗർ’’ സംവിധാനം തത്വത്തിൽ സ്വീകരിച്ചു. പക്ഷേ, അവ ഏതെന്നും എത്രയെന്നും ധാരണയായിട്ടില്ല.
ഉത്പന്നങ്ങളുടെ ഉദ്ഭവം സംബന്ധിച്ച വ്യവസ്ഥകളും തർക്കത്തിലാണ്. മറ്റൊരു രാജ്യത്തെ ഉത്പന്നം ചെറിയ പരിഷ്കാരം വരുത്തി സ്വന്തമെന്ന പേരിൽ തീരുവ ഇളവോടെ കയറ്റുമതി ചെയ്യുന്നതു തടയാനാണ് ഉദ്ഭവ വ്യവസ്ഥ. ഇന്ത്യ ഇക്കാര്യത്തിൽ കർക്കശ നിലപാട് എടുത്തിട്ടുണ്ട്.
ആർസിഇപി (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ്പ്) കരാറിന്റെ കരടുരേഖയിലെ 25 അധ്യായങ്ങളിൽ 23-ഉം മന്ത്രിതല ചർച്ചയിൽ അംഗീകരിച്ചു.
ഇ-കൊമേഴ്സും ഉദ്ഭവചട്ടങ്ങളും സംബന്ധിച്ച അധ്യായങ്ങളാണ് ഇനി അംഗീകരിക്കാനുള്ളത്.
നവംബർനാലിനു ബാങ്കോക്കിൽ ആർസിഇപി ഉച്ചകോടി ചേരുന്പോൾ കരാർ പ്രഖ്യാപിക്കാനാണ് ശ്രമം നടക്കുന്നത്.
ആർസിഇപി: ഇ-കൊമേഴ്സ് വ്യവസ്ഥകളിൽ ധാരണയില്ല
11:26 PM Oct 12, 2019 | Deepika.com