ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നിരക്കുകളും സ്ലാബുകളും മാറും. നികുതി ഒഴിവായ കുറേ ഇനങ്ങൾ അഞ്ചുശതമാനം നികുതിയുള്ള സ്ലാബിലേക്കു മാറും. ഏതാനും നികുതിവ് ലാബുകൾ സംയോജിപ്പിച്ചെന്നുവരും.
ജിഎസ്ടി വരുമാനവർധനയ്ക്കുള്ള ശിപാർശകൾ സമർപ്പിക്കാൻ ജിഎസ്ടി കൗൺസിൽ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിക്കു നൽകിയിരിക്കുന്നതു വിപുലമായ അധികാരമാണ്. നികുതി വരുമാനത്തിലെ ഇടിവ് പരിഹരിക്കുകയാണു ലക്ഷ്യം.
ജിഎസ്ടി നടപ്പാക്കിയ 2017 ജൂലൈ മുതൽ ഒരുമാസംപോലും ഉദ്ദേശിച്ചതുപോലെ നികുതി പിരിഞ്ഞുകിട്ടിയില്ല. അഞ്ചുവർഷത്തേക്കു സംസ്ഥാനങ്ങൾക്കു 14 ശതമാനം വാർഷിക നികുതി വർധന ഉറപ്പുനൽകിയിട്ടുള്ളതാണു ജിഎസ്ടി സംവിധാനം. പക്ഷേ, ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ജിഎസ്ടി പിരിവ് 4.9 ശതമാനമേ കൂടിയുള്ളു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട 12 അംഗ കമ്മിറ്റിയെയാണ് ജിഎസ്ടി പരിഷ്കാരം ശിപാർശചെയ്യാൻ നിയോഗിച്ചിരിക്കുന്നത്. രണ്ടാഴ്ചയാണു നൽകിയിട്ടുള്ള സമയം.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് ജിഎസ്ടി വിഷയത്തിൽ പല ചർച്ചകളും നടത്തി. ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായായിരുന്നു ചർച്ച. വരുമാനം വർധിപ്പിക്കലാണു ലക്ഷ്യം.
ഇപ്പോൾ അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയാണു ജിഎസ്ടി നിരക്കുകൾ. സ്വർണം, രത്നം തുടങ്ങിയവയ്ക്കു വേറെ നിരക്കുണ്ട്. വാഹനങ്ങൾ, പുകയില, കോളാ പാനീയങ്ങൾ തുടങ്ങി പലതിനും അധികസെസുമുണ്ട്.
നികുതിയിൽനിന്ന് ഒഴിവായിട്ടുള്ള കുറേ ഇനങ്ങൾ നികുതി പരിധിയിലാക്കുക, അഞ്ചുശതമാനം നിരക്കിലെ ചിലവ 12 ശതമാനം നിരക്കിലാക്കുക, 12 ഉം 18 ഉം ശതമാനം നിരക്കുള്ള സ്ലാബുകൾ ഏകീകരിക്കുക തുടങ്ങിയ പല സാധ്യതകളും ചർച്ചചെയ്യപ്പെടുന്നുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ. സിംഹ്, സ്ലാബുകൾ ഏകോപിപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
വാഹന വില്പനയിലും മറ്റുമുണ്ടായ ഇടിവാണ് ജിഎസ്ടി വരുമാനം കുറയാൻ കാരണമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജിഎസ്ടി സ്ലാബുകൾ മാറും; നിരക്കു കൂടും
11:54 PM Oct 11, 2019 | Deepika.com