നെടുമ്പാശേരി: സംസ്ഥാനത്തെ ആദ്യത്തെ സീ പ്ലെയിൻ സർവീസ് ലക്ഷ്യമിട്ടു രംഗത്തിറങ്ങിയ ‘സീ പ്ലെയിൻ സീ ബേർഡ്’ കമ്പനിയുടെ സ്വപ്ന പദ്ധതി തുടങ്ങും മുന്പേ ഉപേക്ഷിച്ചു. ഇതിനായി വാങ്ങിയ ജലവിമാനം ബാങ്ക് അധികൃതർ ഇന്നലെ ജപ്തി ചെയ്തു. നെടുമ്പാശേരിയിൽനിന്നു ലക്ഷദ്വീപിലെ കവരത്തിയിലേക്കു സർവീസ് ആരംഭിക്കാനായിരുന്നു നീക്കം. ഇതിനായി എട്ടു പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനം 2015ൽ കമ്പനി വാങ്ങിയിരുന്നു.
കോഡിയാക് -100 വിഭാഗത്തിൽപ്പെട്ട ഈ വിമാനത്തിനു കരയിൽനിന്നും വെള്ളത്തിൽനിന്നും പറന്നുയരാനാകും. നെടുമ്പാശേരി വിമാനത്താവളത്തിൽ കരയിൽനിന്നു പറന്നുയരുന്ന വിമാനം കവരത്തിയിൽ വെള്ളത്തിൽ ലാൻഡ് ചെയ്യാനായിരുന്നു പദ്ധതി. ഇതുവഴി ലക്ഷദ്വീപിലേക്കു വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാനാകുമെന്നും കണക്കുകൂട്ടിയിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ എയർ ആംബുലൻസായും ഈ വിമാനം ഉപയോഗിക്കാനാകും.
പരീക്ഷണപ്പറക്കൽ നടത്തിയപ്പോൾതന്നെ പദ്ധതി വിവാദത്തിലായിരുന്നു. ജലവിമാനം കായലിലോ കടലിലോ ഇറങ്ങുന്നതു മത്സ്യങ്ങൾ അടക്കമുള്ള ജലജീവികൾക്കും മത്സ്യബന്ധനത്തിനും ഭീഷണിയാകുമെന്നായിരുന്നു പ്രധാന വിമർശനം. പല ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നാലു വർഷമായി സീ പ്ലെയിൻ സിയാലിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്കറിന് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
ഫെഡറൽ ബാങ്കിൽനിന്നു വായ്പയെടുത്താണു കമ്പനി ജലവിമാനം വാങ്ങിയിരുന്നത്. സർവീസ് ആരംഭിക്കാൻ കഴിയാതിരുന്നതോടെ വായ്പ തിരിച്ചടയ്ക്കാനായില്ല. ആറു കോടി രൂപ ഇതിനകം ബാങ്കിനു കുടിശികയായി. ബാങ്ക് അധികൃതർ ഇന്നലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്കറിൽ എത്തിയാണു ജലവിമാനത്തിന്റെ ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
ജലവിമാന സർവീസ് തുടങ്ങുംമുന്പേ ഉപേക്ഷിച്ചു
12:03 AM Oct 11, 2019 | Deepika.com