ന്യൂഡൽഹി: മത്സരക്ഷമതയിൽ ഇന്ത്യ പിന്നോട്ടടിച്ചു. ഒറ്റവർഷം കൊണ്ട് പത്തു സ്ഥാനം താഴെയായി ഇന്ത്യ. ലോകസാന്പത്തികഫോറം (ഡബ്ള്യുഇഎഫ്) തയാറാക്കിയ പട്ടികയിൽ 2018-ലെ 58-ാം സ്ഥാനത്തുനിന്ന് ഇക്കൊല്ലം 68-ലെത്തി ഇന്ത്യ.
ബ്രിക്സ് രാജ്യങ്ങളിൽ ബ്രസീൽ (71-ാം സ്ഥാനം) മാത്രമേ ഇന്ത്യക്കു പിന്നിലുള്ളൂ. വിയറ്റ്നാംവരെ ഇന്ത്യയുടെ മുന്നിലായി.
ഇന്ത്യയുടെ നില മോശമായതുകൊണ്ടല്ല, മറ്റു പല രാജ്യങ്ങളും മെച്ചപ്പെട്ടതുകൊണ്ടാണ് ഇന്ത്യ താഴോട്ടുപോയതെന്ന് ഫോറം വിശദീകരിച്ചു. കൊളംബിയ, ദക്ഷിണാഫ്രിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നില മെച്ചപ്പെടുത്തി ഇന്ത്യയെ മറികടന്നു.
അമേരിക്കയെ ഒന്നാം സ്ഥാനത്തുനിന്നു നീക്കി സിംഗപ്പൂരാണ് ഈ വർഷം മത്സരക്ഷമത സൂചികയിൽ ഒന്നാമതായത്. അമേരിക്ക രണ്ടും ഹോങ്കോംഗ് മൂന്നും നെതർലൻഡ്സ് നാലും സ്വിറ്റ്സർസലൻഡ് അഞ്ചും സ്ഥാനങ്ങളിലാണ്. ചൈന 28-ാം സ്ഥാനത്താണ്. ബ്രിക്സിലെ ഏറ്റവും ഉയർന്ന സ്ഥാനവും ചൈനയ്ക്കാണ്.
ഈ വർഷം ഏറ്റവുമധികം നില മെച്ചപ്പെടുത്തിയതു വിയറ്റ്നാമാണ്. 67-ാം സ്ഥാനത്ത്, ഇന്ത്യക്കു മുകളിൽ എത്തി അവർ.
പൊതുധനകാര്യ ഭദ്രത, വിപണി വലുപ്പം, ധനകാര്യമേഖലയുടെ ആഴം തുടങ്ങിയവയുടെ കാര്യത്തിൽ ഇന്ത്യയുടെ റാങ്കിംഗ് മികച്ചതാണ്. കന്പനിഭരണത്തിലെ മികവിൽ ഇന്ത്യ 15-ാം സ്ഥാനത്തുണ്ട്. ഓഹരിയുടമകൾക്കുള്ള പരിഗണനയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വിപണി വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. പുനരുത്പാദിപ്പിക്കാവുന്ന ഊർജ സങ്കേതങ്ങളുടെ നിയന്ത്രണകാര്യത്തിലും മൂന്നാം സ്ഥാനം നേടി.
നവീന വിവരസാങ്കേതികവിദ്യ (ഐസിടി) സ്വീകരിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. ആരോഗ്യസൂചകങ്ങളും പ്രതീക്ഷിത ആയുസും ഇന്ത്യയെ പിന്നോട്ടു വലിച്ചു. 141 രാജ്യങ്ങളിൽ 109-ാം സ്ഥാനത്താണ് ഇന്ത്യക്കാരുടെ പ്രതീക്ഷിത ആയുസ്. തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തത്തിൽ രാജ്യം 128-ാം സ്ഥാനത്തുമാത്രം. യോഗ്യതയെ മാനിക്കുന്ന കാര്യത്തിൽ 118-ാമതും ശേഷിവികസനത്തിൽ 107-ാമതുമാണ്.
ഇന്ത്യയുടെ അയൽക്കാരുടെ റാങ്കുകൾ ഇങ്ങനെ ശ്രീലങ്ക 84, ബംഗ്ലാദേശ് 105, നേപ്പാൾ 108, പാക്കിസ്ഥാൻ 110.1979-ലാണ് ലോക സാന്പത്തികഫോറം ആഗോള മത്സരക്ഷമതാ സൂചിക തയാറാക്കിത്തുടങ്ങിയത്.
മത്സരക്ഷമതയിൽ ഇന്ത്യ പിന്നോട്ടടിച്ചു
12:19 AM Oct 10, 2019 | Deepika.com