ബർലിൻ: കിഴക്കൻ ജർമൻ നഗരമായ ഹാലേയിലെ സിനഗോഗിനു സമീപം അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഏതാനും പേർക്കു പരിക്കേറ്റിട്ടുണ്ട്. സിനഗോഗിനെ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നും സമീപത്തെ യഹൂദ സെമിത്തേരിക്കു നേരേ ഗ്രനേഡ് ആക്രണമുണ്ടായെന്നും ബിൽഡ് പത്രം റിപ്പോർട്ടു ചെയ്തു. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ പിടികൂടി. ഒന്നിൽക്കൂടുതൽ പ്രതികൾ ഉണ്ടെന്നും യന്ത്രത്തോക്കുമായി കാറിൽ രക്ഷപ്പെട്ടവർക്കു വേണ്ടി തെരച്ചിൽ നടത്തുകയാണന്നും റിപ്പോർട്ടുണ്ട്.
പ്രാർഥിച്ചും ഉപവസിച്ചും യഹൂദർ വിശുദ്ധദിനമായി ആചരിക്കുന്ന ദിനത്തിലാണ് വെടിവയ്പു നടന്നത്. സിനഗോഗിനു മുന്നിലെ തെരുവിലാണ് ഒരാളുടെ മൃതദേഹം കാണപ്പെട്ടത്. സമീപത്തുള്ള റസ്റ്റാറന്റിനു സമീപം രണ്ടാമത്തെ മൃതദേഹവും കാണപ്പെട്ടു. വെടിവയ്പു നടക്കുന്പോൾ സിനഗോഗിൽ എൺപതോളം പേരുണ്ടായിരുന്നു.
ഹാലേ നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെ ലാൻഡ്സ് ബർഗിലും വെടിവയ്പുണ്ടായി. രണ്ടു സംഭവങ്ങളും പരസ്പര ബന്ധമുള്ളതാണോ എന്നു വ്യക്തമല്ല.
ഹാലേയിലെ ആക്രമണം സംബന്ധിച്ച അന്വേഷണം ജർമൻ ഫെഡറൽ അധികൃതർ ഏറ്റെടുത്തു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് ചാൻസലർ ആംഗല മെർക്കലിന്റെ വക്താവ് സ്റ്റെഫാൻ സീബർട്ട് പത്രസമ്മേളനത്തിൽ നിർദേശിച്ചു.
ജർമൻ സിനഗോഗിൽ വെടിവയ്പ്; രണ്ടു മരണം
12:17 AM Oct 10, 2019 | Deepika.com