വാഷിംഗ്ടൺ ഡിസി: വടക്കൻ സിറിയയിൽനിന്നു യുഎസ് സൈന്യത്തെ അപ്രതീക്ഷിതമായി പിൻവലിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമർശനം. ഐഎസിനെ തുരത്താൻ യുഎസ് സൈന്യത്തെ സഹായിച്ച കുർദുകൾക്ക് എതിരേ ആക്രമണത്തിന് ഇതോടെ തുർക്കി തയാറെടുപ്പു തുടങ്ങി. യുഎസ് തങ്ങളെ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്നു കുർദുകൾ പരാതിപ്പെട്ടു.
തുർക്കി പ്രസിഡന്റ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ഞായറാഴ്ചയാണ് സൈന്യത്തെ പിൻവലിക്കുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. പെന്റഗണോടു പോലും ആലോചിക്കാതെ ട്രംപ് നടത്തിയ പ്രഖ്യാപനം റിപ്പബ്ളിക്കന്മാർക്കിടയിലും അലോസരമുണ്ടാക്കി.
വിദേശരാജ്യങ്ങളിലുള്ള യുഎസ് സൈനികരെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരുമെന്ന വാഗ്ദാനം നൽകിയാണു താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും സിറിയയിൽ നിന്നുള്ള പിന്മാറ്റം അമേരിക്കൻ ജനതയെ ഹരംകൊള്ളിച്ചെന്നും ട്രംപ് പറഞ്ഞു.സിറിയയിൽ യുഎസ് സൈന്യം യുദ്ധം ചെയ്യുന്നില്ല.പോലീസിന്റെ പണിയാണു ചെയ്യുന്നത്.
യുഎസ് സൈന്യം പിന്മാറിയ തക്കം മുതലെടുത്ത് കുർദുകളെ ആക്രമിച്ചാൽ തുർക്കിയെ സാന്പത്തികമായി തകർക്കുമെന്നും ട്രംപ് താക്കീതു നൽകി. യുഎസിന്റെ താക്കീത് തങ്ങളുടെ പരിപാടികളെ ബാധിക്കില്ലന്നു തുർക്കി പ്രതികരിച്ചു.
ഐഎസിന്റെ പുനരുജ്ജീവനത്തിനു ട്രംപിന്റെ നടപടി ഇടയാക്കുമെന്നു റിപ്പബ്ളിക്കൻ സെനറ്റർ മിറ്റ് റോംനി പറഞ്ഞു. അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത സഖ്യകക്ഷിയാണെന്ന സന്ദേശമാണ് ട്രംപിന്റെ നടപടി നൽകുന്നത്.
ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ സഹായിച്ച കുർദ് സൈനികരെ മരണത്തിലേക്കു തള്ളിവിടുന്ന നടപടിയാണു ട്രംപിന്റേതെന്നു യുഎന്നിലെ മുൻസ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി പറഞ്ഞു. തുർക്കി നമ്മുടെ സുഹൃത്തല്ല- ഹേലി ട്വീറ്റു ചെയ്തു.
എർദോഗനുമായുള്ള ഫോൺ സംഭാഷണത്തിനുശേഷം ട്രംപ് ആരോടും ആലോചിക്കാതെ പൊടുന്നനെ സൈനിക പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നുവെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. ഇതിലൂടെ കുർദിഷ് സിറിയൻ സൈന്യത്തെ (സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്-എസ്ഡിഎഫ്) തകർക്കാൻ തുർക്കിക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. കുർദിഷ് വർക്കേഴ്സ് പാർട്ടിയുമായി ബന്ധമുള്ള എസ്ഡിഎഫിനെ ഭീകരപ്രസ്ഥാനമായിട്ടാണ് തുർക്കി കാണുന്നത്.
ഇതേസമയം, യുഎസ് സൈന്യവുമായി സഹകരിച്ച് ഐഎസിനെതിരേ നടത്തിയ പോരാട്ടത്തിൽ തങ്ങളുടെ പതിനായിരം ഭടന്മാർക്ക് ജീവൻകൊടുക്കേണ്ടിവന്നുവെന്ന് എസ്ഡിഎഫ് പറഞ്ഞു.
കുർദുകളെ കൈവിട്ട് ട്രംപ്, ആക്രമണത്തിനു തുർക്കി
12:44 AM Oct 09, 2019 | Deepika.com