സ്റ്റോക്ഹോം: സൗരയൂഥത്തിനു വെളിയിൽ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ കണ്ടെത്തിയതും പ്രപഞ്ചഘടന സംബന്ധിച്ച പുതിയ സൈദ്ധാന്തിക നിഗമനങ്ങൾക്കും നൊബേൽ പുരസ്കാരം. മഹാവിസ്ഫോടന സിദ്ധാന്തം അടിസ്ഥാനമാക്കി പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളിലെ പരിണാമം വിശദീകരിച്ച കാനഡക്കാരനായ ജയിംസ് പീബിൾസിനാണ് ഭൗതികശാസ്ത്ര നൊബേലിന്റെ ഒരു പകുതി. സ്വിറ്റ്സർലൻഡുകാരായ മിഷേൽ മേയറും ദിദിയേ കീലോസും ബാക്കി പകുതി പങ്കിടും. ക്ഷീരപഥത്തിൽ 51 പെഗാസി ബി എന്ന ഗ്രഹത്തെ കണ്ടെത്തിയത് ഇരുവരും ചേർന്നാണ്.
പ്രപഞ്ചത്തിന്റെ അഞ്ചുശതമാനം മാത്രമേ നമ്മുടെ നിരീക്ഷണത്തിൽ വന്നിട്ടുള്ളൂവെന്നും ബാക്കി 95 ശതമാനം നിരീക്ഷണത്തിനു വഴങ്ങാത്ത തമോ ദ്രവ്യവും തമോ ഊർജവും ആണെന്നും പീബിൾസ് സിദ്ധാന്തിച്ചു. കാനഡയിലെ വിന്നിപ്പെഗിൽ ജനിച്ച 84 വയസുള്ള പീബിൾസ് അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലാണു സേവനമനുഷ്ഠിച്ചത്. ഇപ്പോൾ അവിടെ ആൽബർട്ട് ഐൻസ്റ്റൈൻ പ്രഫസറാണ്. ഐൻസ്റ്റൈൻ പ്രിൻസ്ടണിലാണ് പ്രവർത്തിച്ചിരുന്നത്.
സൗരയൂഥത്തിനു പുറത്തു ഭൂമിക്കു കൂട്ടാളിയുണ്ടെന്ന് 1995-ൽ കണ്ടെത്തിയവരാണ് മേയറും കീലോസും. വ്യാഴഗ്രഹത്തോടു സാമ്യമുള്ളതും വാതകങ്ങൾ നിറഞ്ഞതുമാണ് 51 പെഗാസിബി. ഇതിനു ശേഷം നാലായിരത്തിലേറെ ഗ്രഹങ്ങൾ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിട്ടുണ്ട്.
എഴുപത്തേഴു വയസുള്ള മേയർ സ്വിറ്റ്സർലൻഡിലെ ലോസാനിൽ ജനിച്ചു. ഇദ്ദേഹം 53 വയസുള്ള കീലോസും യൂണിവേഴ്സിറ്റി ഓഫ് ജനീവയിൽ പ്രവർത്തിക്കുന്നു.
ഇന്നു രസതന്ത്ര നൊബേൽ പ്രഖ്യാപിക്കും. കഴിഞ്ഞവർഷത്തേതുൾപ്പെടെ രണ്ടുവർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം വ്യാഴാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിക്കുക.
സൗരയൂഥത്തിനു പുറത്ത് ഗ്രഹം കണ്ടെത്തിയതിനു നൊബേൽ
12:44 AM Oct 09, 2019 | Deepika.com