വാഷിംഗ്ടൺ ഡിസി: സൗരയൂഥത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമായി ശനി ഉയർന്നു. ഇതുവരെ ആ ബഹുമതി വഹിച്ചിരുന്ന വ്യാഴത്തെ രണ്ടാംസ്ഥാനത്തേക്കു തള്ളി. ശനിയെ ചുറ്റുന്ന 20 ഉപഗ്രഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ ശനിക്ക് 82 ഉപഗ്രഹങ്ങളായി. വ്യാഴത്തിന് 79 എണ്ണം മാത്രം.
കർണീഗി ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിലെ സ്കോട്ട് ഷെപ്പേർഡിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തൽ. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്റർ ഈ കണ്ടെത്തലുകൾക്ക് തിങ്കളാഴ്ച അംഗീകാരം നൽകി. ഹവായിയിലെ മൗനാ കിയായിലെ സുബാരു ടെലിസ്കോപ്പിൽനിന്ന് എടുത്ത ചിത്രങ്ങൾ വിശകലനം ചെയ്തായിരുന്നു കണ്ടെത്തൽ.
നാനൂറുകോടി വർഷം മുന്പ് രൂപംകൊണ്ട ശനി സമീപത്തുകൂടി പോയ ധൂമകേതുക്കളെയും നക്ഷത്രസദൃശമായ ഛിന്നഗ്രഹങ്ങളെയും ആകർഷിച്ചാണ് തന്റെ ഉപഗ്രഹങ്ങളാക്കിയത്. പുതിയ 20 ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം ശനിയുടെ അതേ ദിശയിലും 17 എണ്ണം വിപരീത ദിശയിലുമാണ് കറങ്ങുന്നത്. നേരത്തേയുണ്ടായിരുന്ന ഏതോ വലിയ ഉപഗ്രഹം കഷണങ്ങളായി മുറിഞ്ഞുണ്ടായവയാണ് ഈ ഉപഗ്രഹങ്ങൾ എന്നു കരുതുന്നു.
82 ഉപഗ്രഹങ്ങൾ: വ്യാഴത്തെ പിന്നിലാക്കി ശനി
12:44 AM Oct 09, 2019 | Deepika.com