ന്യൂഡൽഹി: ആർസിഇപി സ്വതന്ത്ര വ്യാപാര ഉടന്പടിയിൽനിന്നു ക്ഷീരമേഖലയെ ഒഴിവാക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച നടന്ന ഉന്നതതല ചർച്ചകളിലാണ് ഈ ധാരണ.
ഈയാഴ്ച അവസാനം ബാങ്കോക്കിൽ നടക്കുന്ന മന്ത്രിതല സമ്മേളനത്തിൽ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും.
ഗുജറാത്തിലെ ക്ഷീരസഹകരണ പ്രസ്ഥാനമായ അമുൽ അടക്കം ക്ഷീരമേഖലയിലെ സ്ഥാപനങ്ങളും വ്യവസായങ്ങളും ക്ഷീരോത്പന്ന ഇറക്കുമതി ഉദാരമാക്കുന്നതിന് എതിരാണ്. ആർഎസ്എസ് പ്രസ്ഥാനമായ സ്വദേശി ജാഗരൺ മഞ്ചും എതിരായിരുന്നു.
ക്ഷീരമേഖലയെ ഒഴിവാക്കിയും ചൈനീസ് ഇറക്കുമതിപ്രളയത്തിനെതിരേ കരുതൽ നടപടികൾ സ്വീകരിച്ചും ആർസിഇപി കരാറിൽ ഏർപ്പെടാം എന്നാണ് ഉന്നതതല ചർച്ചയിലെ തീരുമാനം. വെള്ളിയാഴ്ച മുതൽ വിവിധ മന്ത്രിമാർ തമ്മിൽ ഇതേപ്പറ്റി ചർച്ച നടക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യസഹമന്ത്രി ഹർദീപ് സിംഗ് പുരി തുടങ്ങിയവർ പങ്കെടുത്തു.
തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ നാലുമണിക്കൂർ ചർച്ച നടന്നു. ആർസിഇപിയിൽ ചേരുന്നതിനു രണ്ടു മന്ത്രിമാർ എതിരായിരുന്നു. സമവായമുണ്ടാക്കുന്നതിന് അമിത് ഷാ നേതൃത്വം നൽകി.
പൂർവേഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധം വിപുലപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കേണ്ട എന്ന് ഒടുവിൽ തീരുമാനിച്ചു.തെക്കുകിഴക്കൻ ഏഷ്യയിലെ പത്തു രാജ്യങ്ങളുടെ സംഘടനയായ ആസിയാനും ചൈനയും ദക്ഷിണകൊറിയയും ജപ്പാനും ഓസ്ട്രേലിയയും ന്യൂസിലൻഡും ഇന്ത്യയും ഉൾപ്പെട്ട വാണിജ്യസഖ്യമാണ് ആർസിഇപി (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്). ഇന്ത്യ ഇതിൽ ചേരുന്നതോടെ മറ്റു 15 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കു തീരുവയില്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യണം. തുടക്കത്തിൽത്തന്നെ ചൈനയിൽനിന്നുള്ളവയിൽ 28 ശതമാനം സാധനങ്ങൾക്കു തീരുവ ഇല്ലാതാക്കണം. 20 വർഷംകൊണ്ട് ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ 80 ശതമാനവും തീരുവ ഇല്ലാത്തതോ തീരുവ കുറഞ്ഞതോ ആക്കണം. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവയിൽ 86 ശതമാനവും ആസിയാൻ രാജ്യങ്ങളിലും ജപ്പാനിലും ദക്ഷിണകൊറിയയിലും നിന്നുള്ളവയിൽ 90 ശതമാനത്തിനും തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യണം.
ബാങ്കോക്കിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ചർച്ച വിജയമായാൽ അടുത്തമാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ കരാർ പ്രഖ്യാപനം ഉണ്ടാകും.
ആർസിഇപി: ക്ഷീരമേഖലയെ ഒഴിവാക്കും
11:23 PM Oct 08, 2019 | Deepika.com