നാഗ്പുർ: രാജ്യത്ത് സാന്പത്തികമാന്ദ്യം ഇല്ലെന്നും അനാവശ്യമായ ചർച്ചകളാണ് സാന്പത്തികനിലയെപ്പറ്റി നടക്കുന്നതെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.
സാന്പത്തികവളർച്ചത്തോത് ആറുവർഷത്തിനിടെ ഏറ്റവും താണ നിലയിലേക്ക്
എത്തിയിരുന്നു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ നാലുതവണ ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചു. കന്പനികൾക്ക് 1.45 ലക്ഷം കോടിരൂപയുടെ നികുതി ഒഴിവു പ്രഖ്യാപിച്ചു. സാന്പത്തിത്തളർച്ച കണക്കു കൂട്ടിയിരുന്നതിലും മോശമാണെന്നു റിസർവ് ബാങ്കും പ്രസ്താവിച്ചു.
പക്ഷേ ആർഎസ്എസ് തലവൻ ഇതെല്ലാം ഒറ്റയടിക്കു തള്ളിക്കളയുകയാണ് ഇന്നലെ ചെയ്തത്. സാന്പത്തികരംഗത്തെക്കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണ്. മാന്ദ്യമെന്നു പറഞ്ഞുപറഞ്ഞ് വ്യവസായികളെയും ജനങ്ങളെയും പരിഭ്രാന്തരാക്കുകയാണ്. ഈ അനാവശ്യ ചർച്ച സാന്പത്തിക വളർച്ചയെ പിന്നോട്ടടിക്കും-വിജയദശമിയോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിൽ ഭാഗവത് കുറ്റപ്പെടുത്തി.
ഗവൺമെന്റ് വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്നും സർക്കാരിനെ എല്ലാവരും വിശ്വസിക്കണമെന്നും ഭാഗവത് പറഞ്ഞു. രാജ്യത്ത് വളർച്ചയുണ്ട്. വളർച്ചയ്ക്കു പകരം സാന്പത്തികരംഗം ചുരുങ്ങുന്പോഴാണ് മാന്ദ്യമെന്നു പറയുക. ആ അവസ്ഥ വന്നിട്ടില്ല. സാന്പത്തിക നിലയെപ്പറ്റി ആശങ്ക ഉണ്ടാകാം. പക്ഷേ ഇങ്ങനെ ചർച്ച നടത്തേണ്ട കാര്യമില്ല-ആർഎസ്എസ് മേധാവി വിശദീകരിച്ചു.
വിജയദശമിദിന പ്രസംഗത്തിൽ സാന്പത്തികവിഷയങ്ങൾ സാധാരണ ഉന്നയിച്ചിരുന്നില്ല. ഇത്തവണ സാന്പത്തികരംഗം മോശപ്പെട്ട നിലയിലായപ്പോൾ സർക്കാരിനെതിരായ വികാരം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഭാഗവത് ഇതു പറഞ്ഞതെന്നു കരുതപ്പെടുന്നു.
നോട്ട് റദ്ദാക്കലിനു ശേഷം താഴോട്ടുപോയ സാന്പത്തികരംഗം ഉടനെങ്ങും തിരിച്ചുകയറില്ലെന്ന സൂചനയാണ് ദിവസേന ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ആർഎസ്എസ് തലവനെ രംഗത്തിറക്കി ഈ വിഷയത്തിലെ ചർച്ചകൾ വിലക്കുകയാണോ ഗവൺമെന്റ് ചെയ്തതെന്നു പലരും സംശയിക്കുന്നു.
ഇതേസമയം, ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ മേധാവി ഉദ്ധവ് താക്കറെ സാന്പത്തിക തളർച്ചയുടെ പേരിൽ കേന്ദ്രത്തെ നിശിതമായി വിമർശിച്ചു. സാന്പത്തിക തളർച്ച ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞോളൂ. പക്ഷേ തൊഴിൽ നഷ്ടവും ബിസിനസ് തകർച്ചയും യാഥാർഥ്യമാണ്-ശിവസേനയുടെ പത്രമായ സാംനയ്ക്കു നൽകിയ അഭിമുഖത്തിൽ താക്കറെ പറഞ്ഞു.
സർക്കാർ ഏജൻസികളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അത് അധികാരദുർവിനിയോഗമാണ്. ആരും അങ്ങനെ ചെയ്യരുത്. ശരത് പവാറിനും മറ്റുമെതിരായ കേസ് നീക്കത്തെ പരാമർശിച്ച് താക്കറെ പറഞ്ഞു.
സാന്പത്തികമാന്ദ്യമില്ല; അതേപ്പറ്റി ചർച്ച വേണ്ട: ആർഎസ്എസ്
11:23 PM Oct 08, 2019 | Deepika.com