ഓഹരി അവലോകനം / സോണിയ ഭാനു
പ്രതീക്ഷിച്ച പോലെ വാരാരംഭത്തിൽ കാളകൾ വിപണിയെ നയിച്ചപ്പോൾ രണ്ടാം പകുതിയിൽ ചുക്കാൻ കരടി വലയത്തിലായി. ഇതോടെ പ്രമുഖ ഇൻഡെക്സുകൾ മൂന്ന് ശതമാനം ഇടിഞ്ഞു. ബോംബെ സെൻസെക്സ് 1149 പോയിന്റും നിഫ്റ്റി 338 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ കേന്ദ്രബാങ്ക് നടത്തിയ നീക്കങ്ങൾ ഫണ്ടുകളെ കനത്ത വില്പനകാരാക്കി.
സാമ്പത്തിക മേഖലയെ പിടികൂടിയ മാന്ദ്യം വർഷാന്ത്യത്തോടെ കൂടുതൽ രൂക്ഷമാകുമെന്ന സ്ഥിതി മറികടക്കാൻ ധനമന്ത്രാലയം നടത്തുന്ന നീക്കങ്ങൾ വേണ്ടത്ര വിജയം കാണാത്ത അവസ്ഥയിലാണ്. വിദേശ ഫണ്ടുകൾക്കു നൽകിയ നികുതിയിളവുകൾ ഉയർന്നതലത്തിൽ പുതിയ ഷോർട്ട് പൊസിഷനുകൾ സൃഷ്ടിക്കാൻ അവർക്ക് അവസരം ഒരുക്കി. വാരത്തിന്റെ രണ്ടാം പകുതിയിലെ പുൾ ബാക്ക് റാലി നൽകുന്ന സൂചനകൾ കണക്കിലെടുത്താൽ തിരുത്തൽ വരും ദിനങ്ങളിലും ആവർത്തിക്കാം.
സെപ്റ്റംബർ 23ന് 11,651ൽ തുടങ്ങിയ സാങ്കേതിക തിരുത്തൽ നിഫ്റ്റിയിൽ ഇതിനകം 477 പോയിന്റ് കുറച്ചു. പിന്നിട്ടവാരം 11,512ൽനിന്ന് 11,554 വരെ കയറിയ നിഫ്റ്റിക്ക് കൂടുതൽ അവസരം ലഭിച്ചില്ല. വാരാന്ത്യം 11,158 പോയിന്റിലേക്ക് താഴ്ന്ന സൂചിക ക്ലോസിംഗിൽ 11,174 ലാണ്. ഡെയ്ലി ചാർട്ടിലെ ടെക്നിക്കൽ സിഗ്നലുകൾ വില്പനക്കാർക്ക് മുൻതൂക്കം നൽകുന്നതിനാൽ ഈവാരവും വിപണിനിയന്ത്രണം ഊഹക്കച്ചവടക്കാരുടെ പിടിയിൽ തുടരാം. വിജയദശമി പ്രമാണിച്ച് ചെവ്വാഴ്ച വിപണി അവധിയായതിനാൽ ഇടപാടുകൾ വീണ്ടും നാല് ദിവസങ്ങളിൽ ഒതുങ്ങും. പിന്നിട്ടവാരം ഗാന്ധിജയന്തി മൂലം ഒരു ദിവസം വിപണി പ്രവർത്തിച്ചില്ല.
ഈവാരം നിഫ്റ്റിയുടെ ആദ്യശ്രമം 50 ആഴ്ചകളിലെ ശരാശരിയായ 11,171 ലെ സപ്പോർട്ട് നിലനിർത്തുകയാണ്. വാരാന്ത്യം സൂചിക 11,174 പോയിന്റിലാണ്. 11,036ലെ താങ്ങ് കൈമോശം വന്നാൽ തിരുത്തൽ 10,899ലേക്ക് നീളും. അതേസമയം മികവിന് ശ്രമം നടന്നാൽ പ്രതിരോധമായ 11,432 പോയിന്റ് വരെ സഞ്ചരിക്കാം.
നിഫ്റ്റിയുടെ 50 ഡിഎംഎ1,092 ലും 200 ഡിഎംഎ 11,292 പോയിന്റിലുമാണ്. മറ്റു പ്രതിദിന സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ പാരാബോളിക് സൂപ്പർ ട്രെൻഡും ബുള്ളിഷാണ്. എന്നാൽ സ്റ്റോക്കാസ്റ്റിക് ഫാസ്റ്റും സ്ലോയും ആർഎസ്ഐയും പുൾ ബാക്ക് റാലിയിലാണ്.
ബോംബെ സെൻസെക്സ് 38,822 പോയിന്റിൽനിന്ന് 38,924വരെ ഉയർന്നശേഷമുളള തകർച്ചയിൽ അഞ്ച് മാസത്തിനിടയിലെ ഏറ്റവും മോശം പ്രതിവാര ഇടിവിനെ അഭിമുഖീകരിച്ചു. വെള്ളിയാഴ്ച റിസർവ് ബാങ്ക് വായ്പ്പാ നിരക്ക് കുറച്ചത് വില്പനസമ്മർദത്തിന്റെ ആക്കം കൂട്ടി.
സെൻസെക്സ് അന്ന് 434 പോയിന്റ് ഇടിഞ്ഞ് 37,673.31ൽ ക്ലോസിംഗ് നടന്നു.
ബാങ്കിംഗ് ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു. ആർബിഐ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ വിലയിരുത്തൽ വെട്ടിക്കുറച്ചു. വിദേശ നിക്ഷേപകർ ഓഹരിയിൽനിന്ന് 2,947 കോടി രൂപയും കടപത്രത്തിൽനിന്ന് 977 കോടി രൂപയും ഈ മാസം ഇതിനകം മൂന്ന് പ്രവൃത്തി ദിനങ്ങളിൽ പിൻവലിച്ചു. അതായത് ഒക്ടോബർ 14 കാലയളവിൽ ഇന്ത്യൻ മൂലധന വിപണികളിൽനിന്ന് വിദേശ ഓപ്പറേറ്റർമാർ പിൻവലിച്ചത് മൊത്തം 3,924 കോടി രൂപയാണ്.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപ ഒരിക്കൽകൂടി ചാഞ്ചാടി. 70.63 ൽ ഓപ്പൺ ചെയ്ത മാർക്കറ്റ് വാരമധ്യം 71.30 ലേക്ക് ദുർബലമായശേഷം വാരാവസാനം 70.81 ലാണ്.
വിനിമയ നിരക്ക് വീണ്ടും ദുർബലമാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. 71.37 ലെ തടസം ഭേദിച്ചാൽ രൂപ 72.21 ലേക്ക് നീങ്ങാം. ഒക്ടോബർ ഒന്നിന് വിദേശനാണ്യ കരുതൽ ശേഖരം 434.6 ബില്യൺ ഡോളറിലെത്തി. ഏപ്രിൽ മുതൽ ഒക്ടോബർ 1 വരെ രാജ്യത്തെ ഫോറെക്സ് കരുതൽ ശേഖരം 21.7 ബില്യൺ ഡോളർ വർധിച്ചു.
നഷ്ടം നികത്താതെ വിപണി
11:56 PM Oct 06, 2019 | Deepika.com