ടെഹ്റാൻ : വിദേശ സൈനികരുടെ സാന്നിധ്യം ഗൾഫിന്റെ സുരക്ഷ അപകടത്തിലാക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി. സൗദിയിലേക്കും യുഎഇയിലേക്കും കൂടുതൽ സൈനികരെ അയയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചതിനു പിന്നാലെയാണ് റുഹാനിയുടെ മുന്നറിയിപ്പ്.
വിദേശ സൈനികർ ഗൾഫിന് എന്നും ദുരിതവും വേദനയും മാത്രമേ നൽകിയിട്ടുള്ളുവെന്നും അവർ ഗൾഫിൽ നിന്നു വിട്ടുനിൽക്കണമെന്നും റുഹാനി പറഞ്ഞു. യുഎൻ ജനറൽ അസംബ്ളി സമ്മേളനത്തിൽ ഗൾഫിന്റെ സുരക്ഷയ്ക്കുള്ള പദ്ധതി അവതരിപ്പിക്കുമെന്നും ടെഹ്റാനിൽ സൈനിക പരേഡിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് റുഹാനി വ്യക്തമാക്കി. റുഹാനിയുടെ പ്രസംഗം രാജ്യവ്യാപകമായി ടിവിയിൽ സംപ്രേഷണം ചെയ്തു. അയൽ രാജ്യങ്ങളുമായി സൗഹൃദത്തിൽ കഴിയാനാണ് ഇറാൻ ആഗ്രഹിക്കുന്നത്.
യുദ്ധവിമാനങ്ങളും ബോംബുകളും വിനാശകാരികളായ ആയുധങ്ങളും അയച്ച് ഗൾഫിനെ ആയുധപ്പന്തയ വേദിയാക്കി മാറ്റരുതെന്നു പാശ്ചാത്യരോട് റുഹാനി ആവശ്യപ്പെട്ടു. ഇറാന്റെ അതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ല.
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സുഗമമാക്കുന്ന സുരക്ഷാ പദ്ധതിയാണ് ഇറാൻ തയാറാക്കിയിട്ടുള്ളത്. പദ്ധതിയിൽ ചേരാൻ മേഖലയിലെ മറ്റു രാജ്യങ്ങളും സന്നദ്ധമാവണം. കൂടുതൽ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയിട്ടില്ല. യുഎൻ ജനറൽ അസംബ്ളി സമ്മേളനത്തിനായി റുഹാനി ഇന്നു ന്യൂയോർക്കിലേക്കു തിരിക്കും. വിദേശകാര്യമന്ത്രി ജാവേദ് സരിഫ് നേരത്തെ ന്യൂയോർക്കിലെത്തി.
ഗൾഫിൽ വിദേശസേന വേണ്ട: റുഹാനി
12:56 AM Sep 23, 2019 | Deepika.com