ജറുസലം: പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതു സംബന്ധിച്ച് ഇസ്രേലി പ്രസിഡന്റ് റിവ്ലിൻ കക്ഷി നേതാക്കളുടെ അഭിപ്രായം തേടി. സാധാരണഗതിയിൽ പ്രസിഡന്റിന് മന്ത്രിസഭാ രൂപീകരണ വിഷയത്തിൽ കാര്യമായ പങ്കില്ലാത്തതാണ്. എന്നാൽ ഇത്തവണ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ റിവ്ലിന് നിർണായക പങ്കു വഹിക്കാനാവും.
കഴിഞ്ഞയാഴ്ചത്തെ പൊതുതെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റും എതിരാളി മുൻ സൈനിക മേധാവി ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്ഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റും കിട്ടി. മറ്റു കക്ഷികളുടെ സഹായത്തോടെ മാത്രമേ സർക്കാർ രൂപീകരിക്കാനാവൂ. ഒന്പതു സീറ്റുള്ള യിസ്രയെൽ ബറ്റിന്യൂ പാർട്ടി നേതാവ് അവിഗ്ദോർ ലീബർമാന്റെ പിന്തുണ കിട്ടുന്നയാളായിരിക്കും പ്രധാനമന്ത്രിയാവുകയെന്നു പറയപ്പെടുന്നു.
പ്രധാനമന്ത്രിയായി റിവ്ലിൻ നിശ്ചയിക്കുന്നയാൾക്ക് മുന്നണി മന്ത്രിസഭ ഉണ്ടാക്കാൻ ആറാഴ്ച സമയം കിട്ടും. ആറാഴ്ചയ്ക്കകം വേണ്ടത്ര പിന്തുണ സമാഹരിക്കാനായില്ലെങ്കിൽ അടുത്തയാളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. അദ്ദേഹത്തിന് 28 ദിവസം സമയം അനുവദിക്കും. എന്നിട്ടും മന്ത്രിസഭ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും.
ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നു പ്രസിഡന്റ് റിവ്ലിൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണയും പൊതുതെരഞ്ഞെടുപ്പു നടത്തുന്നതിൽ ഇസ്രേലി രാഷ്ട്രീയ നേതൃത്വത്തിനു താത്പര്യമില്ല. ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ ജയിച്ച നെതന്യാഹുവിന് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം സമാഹരിക്കാൻ സാധിക്കാത്തതു മൂലമാണ് കഴിഞ്ഞയാഴ്ച രണ്ടാമതും തെരഞ്ഞെടുപ്പു നടത്തേണ്ടിവന്നത്.
ലിക്കുഡും ബ്ലൂ ആൻഡ് വൈറ്റും ചേർന്നു കൂട്ടുകക്ഷി ഭരണം നടത്തണമെന്നു നിർദേശം വന്നെങ്കിലും അഴിമതി ആരോപണ വിധേയനായ നെതന്യാഹുവിന്റെ നേതൃത്വം അംഗീകരിക്കില്ലെന്നു ബെന്നി ഗാന്റ്സ് പറഞ്ഞു. പ്രധാനമന്ത്രിയാവാൻ ഗാന്റ്സിനു താത്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടി വ്യക്തമാക്കി.
പ്രധാനമന്ത്രിപദം: ഇസ്രേലി പ്രസിഡന്റ് കൂടിയാലോചന തുടങ്ങി
12:56 AM Sep 23, 2019 | Deepika.com