ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചിക വാരാന്ത്യം ബുൾ തരംഗത്തിൽ നൃത്തമാടിയപ്പോൾ വിദേശ ഫണ്ടുകൾ കാഴ്ചക്കാരായി മാറി. പത്തു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പ്രതിദിന കുതിച്ചുചാട്ടം നടത്താൻ വെള്ളിയാഴ്ച ബോംബെ സെൻസെക്സിനായി. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 38,385 പോയിന്റിലെ പ്രതിരോധത്തിന് കേവലം ഏഴ് പോയിന്റ് അകലെ 38,378 വരെ സൂചിക സഞ്ചരിച്ചു. അപ്രതീക്ഷിത കുതിച്ചുചാട്ടം നിഫ്റ്റിയെയും ആവേശം കൊള്ളിച്ചു. നിഫ്റ്റി 198 പോയിന്റും സെൻസെക്സ് 629 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
വിദേശഫണ്ടുകൾ ഇന്നും നാളെയും സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാവും. പിന്നിട്ടവാരം അവർ കേവലം 35 കോടി രൂപ മാത്രമാണ് നിക്ഷേപിച്ചത്. ഏതാനും മാസങ്ങളായി വില്പനയ്ക്ക് മുൻതൂക്കം നല്കുന്ന വിദേശ ഒപ്പറേറ്റർമാർ പോയ വാരം 3,375 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം അവരുടെ മൊത്തം വില്പന 8,191 കോടി രൂപയാണ്. അതേസമയം, വെള്ളിയാഴ്ച ഒറ്റ ദിവസം ആഭ്യന്തര ഫണ്ടുകൾ 3,000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ ഈ മാസം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം 11,000 കോടി രൂപയിലെത്തി.
ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റാണ്. ഇന്നും നാളെയും വിപണി ഉറ്റുനോക്കുന്നത് ഷോട്ട് കവറിംഗിന് ഫണ്ടുകൾ തയാറാകാനുള്ള സാധ്യത കുറവാണ്. കവറിംഗിന് ഇറങ്ങിയാൽ സൂചിക വീണ്ടും കുതിച്ചുചാടും. എന്നാൽ, ഒക്ടോബർ സീരീസിലേക്ക് പൊസിഷനുകൾ റോൾ ഓവറിനും അവർ നീക്കം നടത്താം.
ക്രൂഡ് ഓയിൽ വിലയിലെ ചലനങ്ങൾ വാരത്തിന്റെ ആദ്യദിനങ്ങളിൽ വിപണിയെ നിയന്ത്രിച്ചു. സൗദിക്കു നേരേയുണ്ടായ ആക്രമണം എണ്ണവില ചൂടുപിടിക്കാൻ കാരണമായി. എണ്ണവില 60 ഡോളറിൽനിന്ന് മുൻവാരം സൂചിപ്പിച്ച 67 ഡോളറിലെ പ്രതിരോധവും തകർത്ത് 69 ഡോളർ വരെ കയറി. വാരാന്ത്യം 64.64 ഡോളറിലാണ്. രാജ്യാന്തരവിപണിയിൽ പിന്നിട്ട വാരം എണ്ണവില ഏഴു ശതമാനം കയറി. ജനുവരിക്കു ശേഷം ഇത്ര ശക്തമായ പ്രതിവാര കുതിപ്പ് ആദ്യമാണ്.
യുഎസ് ഫെഡ് റിസർവ് കഴിഞ്ഞ ദിവസം പലിശനിരക്കിൽ കുറവുവരുത്തി. പലിശ 25 ബേസിസ് പോയിന്റാണ് കുറച്ചത്. വർഷാന്ത്യത്തിനു മുന്പ് വീണ്ടും പലിശയിൽ ഇളവുകൾ വരുത്താനുള്ള സാധ്യതകളും തെളിയുന്നു. കഴിഞ്ഞവർഷം പലിശനിരക്ക് അവർ നാലു തവണ ഉയർത്തിയിരുന്നു.
അമേരിക്കൻ കേന്ദ്രബാങ്ക് നീക്കം ഡോളർ സൂചികയ്ക്കു കരുത്താകും. അതേസമയം, ഇത് ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുമെന്നത് ഇന്ത്യൻ രൂപയ്ക്കു നേട്ടമാവും. ഇതിനിടെ പ്രധാനമന്ത്രിയുടെ അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടികാഴ്ചയെ സാന്പത്തികമേഖല പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്.
ഫോറെക്സ് മാർക്കറ്റിൽ രൂപ തകർച്ചയ്ക്കു ശേഷം വാരാന്ത്യം കരുത്തു കാണിച്ചു. വിനിമയനിരക്ക് 71.01ൽനിന്ന് 71.96 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 71.05ലാണ്. നികുതി ഘടനയിൽ വരുത്തിയ മറ്റങ്ങൾ വിദേശനിക്ഷേപം ഉയർത്താം. ഇതിനിടെ പലിശനിരക്കുകളിൽ വീണ്ടും ഭേദഗതികൾക്കു റിസർവ് ബാങ്ക് ഒരുങ്ങുമെന്ന സൂചനകൾ ഓപ്പറേറ്റർമാരെ ഫോറെക്സ് മാർക്കറ്റിൽ ഷോട്ട് പൊസിഷനുകൾ കുറയ്ക്കാൻ പ്രേരിപ്പിച്ചാൽ രൂപ 70.46ലേക്കും തുടർന്ന് 69.18ലേക്കും ശക്തി പ്രാപിക്കാം.
നിഫ്റ്റി 11,075ൽനിന്ന് 10,670 വരെ ഇടിഞ്ഞ ശേഷം ശക്തമായ തിരിച്ചുവരവിൽ 11,381 പോയിന്റിലേക്ക് ഉയർന്നു. വാരാന്ത്യദിനത്തിൽ മാത്രം 570 പോയിന്റ് കയറി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 11,274 പോയിന്റിലാണ്. തുടർച്ചയായ രണ്ടാം വാരമാണ് നിഫ്റ്റി നേട്ടം നിലനിർത്തുന്നത്. മുൻവാരം സൂചിപ്പിച്ച 11,247 പോയിന്റിലെ നിർണായക പ്രതിരോധം മറികടക്കാനായത് പ്രതീക്ഷ പകരുന്നു.
ഡെയ്ലി ചാർട്ടിൽ ഈ വാരം 11,546 പോയിന്റിൽ തടസം നേരിടാം. അതു മറികടന്നാൽ ഒക്ടോബറിൽ സൂചിക 11,819 വരെ സഞ്ചരിക്കാം. വിപണിക്കു നിലവിൽ 10,835ൽ ശക്തമായ താങ്ങുണ്ട്. പാരാബോളികും സൂപ്പർ ട്രൻഡും ബുള്ളിഷ് മൂഡിലേക്കു തിരിഞ്ഞത് നിക്ഷേപകരെ ആകർഷിക്കും. അതേസമയം, മറ്റു സിഗ്നലുകൾ പലതും ഓവർ ബ്രോട്ടായത് കണക്കിലെടുത്താൽ വാരമധ്യത്തിനു ശേഷം സാങ്കേതിക തിരുത്തലുകൾക്ക് സാധ്യതയുണ്ട്.
ബോംബെ സെൻസെക്സ് 37,385ൽനിന്ന് 35,987 പോയിന്റിലേക്ക് താഴ്ന്നശേഷമാണ് തിരുത്തലുകൾ അവസാനിപ്പിച്ച് മുന്നേറ്റം തുടങ്ങിയത്. വാരാന്ത്യദിനത്തിലെ കുതിപ്പിൽ ബിഎസ്ഇ 38,378 പോയിന്റ് വരെ കയറി. അതായത് താഴ്ന്ന റേഞ്ചിൽനിന്ന് 2389 പോയിന്റ്. അതേസമയം, കഴിഞ്ഞവാരം ഇതേ കോളത്തിൽ നല്കിയ 38,385 പോയിന്റിലെ തടസം കേവലം എഴു പോയിന്റ് വ്യത്യാസത്തിൽ വിപണി നിലനിർത്തി. ഈ വാരം 38,931ലെ തടസം മറികടക്കാനാകും ആദ്യ ശ്രമം. സൂചികയുടെ താങ്ങ് 36,542 പോയിന്റിലാണ്.
നിക്ഷേപകർക്ക് ആവേശമായി വിപണിയിൽ കാളക്കുതിപ്പ്
12:55 AM Sep 23, 2019 | Deepika.com