കാബൂൾ: ദക്ഷിണ അഫ്ഗാനിസ്ഥാനിലെ സാബൂൾ പ്രവിശ്യയിൽ താലിബാൻ നടത്തിയ ട്രക്ക് ബോംബ് സ്ഫോടനത്തിൽ ആശുപത്രി തകർന്ന് കുറഞ്ഞത് 20 പേർ മരിച്ചു. 95 പേർക്കു പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ ക്വാലറ്റ് നഗരത്തിലെ ആശുപത്രിയാണു തകർന്നത്.
ആശുപത്രിക്കു സമീപമുള്ള അഫ്ഗാൻ ഇന്റലിജൻസ് ഡിപ്പാർട്ടുമെന്റ് മന്ദിരത്തെയാണു ഭീകരർ ലക്ഷ്യമിട്ടതെന്നു സംശയിക്കുന്നു. എന്നാൽ, ആശുപത്രിയുടെ മുന്നിലാണ് ട്രക്ക് പാർക്കു ചെയ്തത്. തുടർന്ന് സ്ഫോടനം നടത്തുകയായിരുന്നു.
ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രവിശ്യാ കൗൺസിൽ അംഗം ഹാജി അറ്റാ ജാൻഹക്ബായൻ പറഞ്ഞു. മരിച്ചവരിൽ ഡോക്ടർമാരും രോഗികളും ഉൾപ്പെടുന്നു. സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റിട്ടുണ്ട്.
അഫ്ഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 28നു നടക്കാനിരിക്കേ താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് താലിബാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച താലിബാൻ നടത്തിയ രണ്ട് ആക്രമണങ്ങളിൽ അന്പതോളം പേർക്കു ജീവഹാനി നേരിട്ടു. പർവാൻ പ്രവിശ്യയിൽ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ തെരഞ്ഞെടുപ്പു പ്രചാരണറാലിക്കു നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ഗനി പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും നിരവധി പേർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കകം കാബൂളിലും ഭീകരാക്രമണമുണ്ടായി.
താലിബാൻ ആക്രമണത്തിൽ ആശുപത്രി തകർന്ന് 20 മരണം
01:06 AM Sep 20, 2019 | Deepika.com