ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരതർക്കം പരിഹരിക്കപ്പെടുന്നതായി സൂചന. ഞായറാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ വംശജർ ഒരുക്കുന്ന സ്വീകരണ ചടങ്ങിൽ ട്രംപും സംബന്ധിക്കുന്നുണ്ട്.
ഇന്ത്യക്കു ജിഎസ്പി (ജനറൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്ന പ്രഖ്യാപനമാകും ട്രംപ് നടത്തുക. ഈ വർഷമാദ്യമാണ് ഇന്ത്യക്കുള്ള ജിഎസ്പി പിൻവലിച്ചത്.
ജിഎസ്പി പുനഃസ്ഥാപിക്കുന്നതിനു പകരമായി അമേരിക്കയിൽനിന്നുള്ള ഇറക്കുമതി ഉദാരമാക്കാൻ ഇന്ത്യ സമ്മതിക്കും. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. കാർഷികോത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഐടി ഉത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയാണ് ഇന്ത്യ ഉദാരമാക്കുക.
ഇന്ത്യയിൽനിന്നുള്ള രണ്ടായിരത്തോളം ഉത്പന്നങ്ങൾക്ക് കുറഞ്ഞ തീരുവ ചുമത്തിയിരുന്നതാണ് ജിഎസ്പിയുടെ ആനുകൂല്യം. 600 കോടി ഡോളർ (43,000 കോടി രൂപ) വിലയ്ക്കുള്ള ഉത്പന്നങ്ങൾക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു. ഇതു പുനഃസ്ഥാപിക്കുന്പോൾ വിവിധ യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ കുറയ്ക്കേണ്ടിവരും.
ഇന്ത്യയുമായുള്ള തർക്കം പരിഹരിക്കണമെന്നും ജിഎസ്പി പുനഃസ്ഥാപിക്കണമെന്നും 44 നിയമനിർമാതാക്കൾ കഴിഞ്ഞ ദിവസം ട്രംപിനോട് അഭ്യർഥിച്ചിരുന്നു.
അമേരിക്കയുടെ ആൽമണ്ട്, ആപ്പിൾ തുടങ്ങിയവയുടെ വലിയ വിപണിയാണ് ഇന്ത്യ. തർക്കം ഇവയുടെ വ്യാപാരത്തിൽ ഇടിവു വരുത്തിയിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാരതർക്കം തീരുന്നു; ജിഎസ്പി തുടരും
11:16 PM Sep 19, 2019 | Deepika.com