മുംബൈ: വിദേശനിക്ഷേപകർ പിന്മാറുന്നതും വളർച്ചയെപ്പറ്റി ആശങ്ക വളരുന്നതും ഓഹരിവിപണികളെ വീണ്ടും താഴോട്ടു വലിച്ചു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശയിനത്തിൽ അവ്യക്തത അവശേഷിപ്പിച്ചതും പ്രശ്നമായി. പശ്ചിമേഷ്യയിൽ യുദ്ധഭീഷണി വീണ്ടും ഉയരുന്നതും ആശങ്ക വളർത്തി.
സെൻസെക്സ് 470.41 പോയിന്റ് താണ് 36,093.47 ലും നിഫ്റ്റി 135.85 പോയിന്റ് താണ് 10,704.8ലും ക്ലോസ് ചെയ്തു. തലേദിവസം വിപണിയിൽ കണ്ട ഉണർവ് ഇന്നലെ നിലനിർത്താനായില്ല. വിദേശികൾ 959 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
അമേരിക്കൻ ഫെഡ് പ്രതീക്ഷപോലെ പലിശനിരക്ക് കാൽ ശതമാനം താഴ്ത്തി. എന്നാൽ വരുന്ന യോഗങ്ങളിലും പലിശ താഴുമോ എന്നു വ്യക്തമാക്കിയില്ല. ഫെഡ് കമ്മിറ്റിയിൽ അഞ്ചുപേർ പലിശ കുറയ്ക്കാനും അഞ്ചുപേർ കുറയ്ക്കാതിരിക്കാനും നിലപാടെടുത്തു എന്നാണറിവ്. വരുന്ന യോഗങ്ങളിൽ നിരക്ക് വീണ്ടും താഴ്ത്തുമെന്ന പ്രതീക്ഷ ഇതോടെ കുറഞ്ഞു. കടപ്പത്രം തിരിച്ചുവാങ്ങുമെന്ന പ്രതീക്ഷയും പാളി.
ഫെഡ് കുറേക്കൂടി കൂടിയ കുറവ് വരുത്താത്തതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. തന്റേടമോ കാഴ്ചപ്പാടോ ഇല്ലാത്തവരാണു ഫെഡിൽ എന്നു ട്രംപ് ട്വീറ്റ് ചെയ്തു.
ഇന്നലെ ജപ്പാന്റെ കേന്ദ്രബാങ്ക് പലിശ നിരക്ക് മാറ്റേണ്ട എന്നു തീരുമാനിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് മാറ്റിയില്ല.
ലോകം ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന സാന്പത്തിക വളർച്ചയിലൂടെയാണു കടന്നുപോകുന്നതെന്നു സന്പന്ന രാജ്യങ്ങളുടെ സമിതിയായ ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) ഇന്നലെ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഇറാനെതിരേ സൗദി അറേബ്യ എടുക്കുന്ന നടപടികളെ പിന്താങ്ങുമെന്ന് അമേരിക്കയും തങ്ങളെ തൊട്ടാൽ സമഗ്രയുദ്ധമാകും ഫലമെന്ന് ഇറാനും പറഞ്ഞത് ക്രൂഡ് ഓയിൽ വില കൂടാൻ കാരണമായി. തലേന്ന് 63 ഡോളർ വരെ താണ ക്രൂഡ് വില വീപ്പയ്ക്ക് 65 ഡോളറിനു മുകളിലായി. 1490 ഡോളറിലേക്കു താണ സ്വർണവില 1502 ഡോളറിലേക്ക് ഉയർന്നു.
ഡോളറിന് ഇന്നലെ നേരിയ കയറ്റമുണ്ടായി. ഏഴു പൈസ ഉയർന്ന് 71.31 രൂപയായി വിനിമയ നിരക്ക്.
വിദേശികൾ വില്പനക്കാരായി; ഓഹരികൾ താഴോട്ട്
11:12 PM Sep 19, 2019 | Deepika.com