വാഷിംഗ്ടൺ ഡിസി: ഇറാക്ക് അതിർത്തിക്കു സമീപമുള്ള ഇറാന്റെ താവളത്തിൽനിന്നാണു സൗദിയിലെ അരാംകോ കന്പനി വക എണ്ണ ഉത്പാദനകേന്ദ്രങ്ങൾക്കു നേരേ ശനിയാഴ്ച ഡ്രോൺ ആക്രമണമുണ്ടായതെന്ന് യുഎസ് . ക്രൂസ് മിസൈലും ആക്രമണത്തിന് ഉപയോഗിച്ചതായി തെളിവുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
20 ഡ്രോണുകളും നിരവധി ക്രൂസ് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അബ്ക്വെയ്ക് റിഫൈനറിക്കും ഖുറൈസ് എണ്ണപ്പാടത്തിനും കനത്ത നാശം സംഭവിച്ചു. 13 സംഭരണികൾ അടക്കം 17 സ്ഥലങ്ങളിൽ മിസൈലുകൾ പതിച്ചു. കൃത്യ ലക്ഷ്യം ലാക്കാക്കിയുള്ള സർജിക്കൽ ആക്രമണമായിരുന്നിതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ സഖ്യകക്ഷികളിൽനിന്നും മറ്റുമായി ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അടുത്തയാഴ്ച യുഎൻ ജനറൽ അസംബ്ളിയിൽ ഇതുസമർപ്പിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു പറഞ്ഞു.
ഇറാക്കിന്റെയും കുവൈറ്റിന്റെയും വ്യോമ മേഖലയിലൂടെ പറന്നാണ് ക്രൂസ്മിസൈലുകൾ സൗദിയിലെത്തിയത്. കുവൈറ്റും ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗദിക്കു നേരേ ആക്രമണം നടത്തിയത് തങ്ങളാണെന്ന യുഎസിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൗതി ഷിയാ വിമതർ ഏറ്റെടുത്തെങ്കിലും ഇറാന്റെ പങ്ക് വ്യക്തമാണെന്നു നേരത്തെ സൗദിയും യുഎസും പറഞ്ഞിരുന്നു.
ആക്രമണത്തെത്തുടർന്ന് സൗദിയുടെ എണ്ണ ഉത്പാദനം പകുതിയോളം കുറഞ്ഞു. അന്തർദേശീയ വിപണിയിൽ ക്രൂഡ് വില ഉയർന്നു. ഉത്പാദനം പഴയപടിയാകണമെങ്കിൽ മാസങ്ങളെടുക്കുമെന്നു നേരത്തെ പറഞ്ഞ സൗദി അധികൃതർ രണ്ടുമൂന്നാഴ്ചയ്ക്കകം പഴയസ്ഥിതി പുനഃസ്ഥാപിക്കാനാവുമെന്ന് ഇന്നലെ വ്യക്തമാക്കി. പ്രതിദിനം 57ലക്ഷം വീപ്പ എണ്ണയുടെ കുറവാണുണ്ടായത്. താമസിയാതെ ഇതു പുനഃ സ്ഥാപിക്കുമെന്ന അറിയിപ്പു വന്നതിനെത്തുടർന്ന് എണ്ണവില കുറയാൻ സാധ്യത തെളിഞ്ഞു.
അരാംകോ ആക്രമണം: ഇറാൻ പ്രയോഗിച്ചത് ക്രൂസ് മിസൈൽ
11:41 PM Sep 17, 2019 | Deepika.com