കോട്ടയം: ആഭ്യന്തര റബർ വിപണി കൂപ്പുകുത്തി, ഇറക്കുമതി നിർലോഭം തുടരുന്നു. ആഭ്യന്തര വിപണിയിൽനിന്നു വിട്ടുനിൽക്കുന്ന വൻകിട ടയർ കന്പനികൾ വിദേശത്തുനിന്നു വൻതോതിൽ റബർ ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ മാസം 55,000 ടണ്‍ അസംസ്കൃത റബറാണു ഇന്ത്യയിലെത്തിയത്. നിലവിലെ ഇറക്കുമതി തുടരുകയാണെങ്കിൽ ഈമാസം 55,000 ടണ്‍ ഭേദിക്കും.
അടുത്ത ഡിസംബർ വരെ ഈ അളവിൽ ടയർ ഇറക്കുമതിക്കാണു ടയർ കന്പനികൾ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ആറു ലക്ഷം ടണ്‍ റബറാണു ഇറക്കുമതി ചെയ്തത്. കനത്ത മഴയ്ക്കുശേഷം ആഭ്യന്തര ഉല്പാദനത്തിൽ നേരിയ ഉണർവ് തുടങ്ങിയ സമയത്താണു ഇറക്കുമതി കൂടിയതു കർഷകരുടെമേൽ കരിനിഴൽ വീഴ്ത്തി. ആർഎസ്എസ് നാലാം ഗ്രേഡിനു ജൂണ്‍ 17ന് 153.50 രൂപയായിരുന്നത് ഇന്നലെ റബർ ബോർഡ് നല്കിയ വില 133 രൂപയാണ്. ജൂലൈ 17ന് 148 രൂപയും ഓഗസ്റ്റ് 17ന് 145 രൂപയും ലഭിച്ചിരുന്നു.
മൂന്നു മാസംകൊണ്ട് 20 രൂപയുടെ ഇടിവാണുണ്ടായത്. ഉത്പാദനം ഉയർന്നുവരുന്ന സമയങ്ങളിലും ടയർ കന്പനികളുടെ ഇറക്കുമതി കർഷകരെ പ്രതിസന്ധിയിലാക്കും. ഇന്നലെ രണ്ടു കന്പനികൾ മാത്രമാണ് ആഭ്യന്തര വിപണിയിൽനിന്നു റബർ വാങ്ങിയത്. 130ഉം 132ഉം രൂപയാണ് ഒരു കിലോഗ്രാം റബറിനു ടയർ കന്പനികൾ നല്‍കിയത്.
കേരളത്തിലെ വൻകിട കന്പനി റബർ വാങ്ങാതെ കഴിഞ്ഞ 24 ദിവസമായി മാർക്കറ്റിൽനിന്നു വിട്ടു നിൽക്കുകയാണ്. നിരവധി ചെറുകിട വ്യാപാരികൾ 140 രൂപയ്ക്കു വാങ്ങിയ റബർ കടകളിൽ കെട്ടിക്കിടക്കുന്നു. ഇതുകൂടി വിറ്റഴിക്കുകയും വരുംദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാകുകയും ഉത്പാദനം കൂടുകയും ചെയ്യുന്നതോടെ വിലയിൽ വീണ്ടും ഇടിവുണ്ടാകുമെന്നു വ്യാപാരവൃത്തങ്ങൾ നല്കുന്ന സൂചന. ആവശ്യത്തിലധികം റബറാണ് വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. വാഹനവിപണി ഇടിഞ്ഞതോടെ ടയർ ഉത്പന്നങ്ങളുടെ വില്പനയിൽ വലിയ കുറവുണ്ടായി. ഇതിനിടയിലാണു വൻതോതിൽ ഇറക്കുമതി നടക്കുന്നത്.
ആഭ്യന്തര റബർ വിപണി കൂപ്പുകുത്തി; മതിവരാതെ ഇറക്കുമതി
10:36 PM Sep 17, 2019 | Deepika.com