വിപണി വിശേഷം / കെ.ബി. ഉദയഭാനു മുഖ്യ വിപണികളും കാർഷികമേഖലയും ഉത്സവദിനങ്ങളുടെ ആലസ്യത്തിൽ. ഉയർന്ന വെളിച്ചെണ്ണ സ്റ്റോക്ക് തമിഴ്നാട് ലോബിയുടെ ഉറക്കം നഷ്ടപ്പെടുത്തി. മാസത്തിന്റെ രണ്ടാം പകുതിയിൽ ലേലകേന്ദ്രങ്ങളിൽ പുതിയ ഏലക്കവരവ് ഉയരും.
കൂർഗിൽനിന്നുള്ള വില്പനസമ്മർദം കുരുമുളകിനു തിരിച്ചടിയായി. കാലാവസ്ഥ അനുകൂലം, റബർ മരങ്ങൾ കൂടുതൽ പാൽ ചുരത്തുമെന്ന സൂചനയിൽ ടയർ ലോബി ഷീറ്റ് വില ഇടിച്ചു. റെഡി-അവധി വിപണികളിൽ സ്വർണവിലയിൽ ശക്തമായ സാങ്കേതിക തിരുത്തൽ.
കാർഷികമേഖലയും വ്യാപാരമേഖലയും ഉത്സവാഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചത് ഇടപാടുകളുടെ വ്യാപ്തി കുറച്ചു. ഒരാഴ്ച നീണ്ട ഓണാവധികൾ കഴിഞ്ഞ കർഷകർ ഇന്ന് വീണ്ടും തോട്ടങ്ങളിലേക്കു തിരിയും.
നാളികേരം
ഇക്കുറി ഓണവേളയിൽ വെളിച്ചെണ്ണ വില്പനയ്ക്കു നേരിട്ട തിരിച്ചടി തമിഴ്നാട് ലോബിയെ പിരിമുറുക്കത്തിലാക്കി. അവരുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് ഉയർന്നില്ല. ഇത് കൊപ്ര ഉത്പാദകരിലും വൻകിട മില്ലുകാരിലും ആശങ്ക ജനിപ്പിച്ചു. ഓണവിപണി നിയന്ത്രിച്ചത് വിദേശ ഭക്ഷ്യയെണ്ണകളാണ്. വിലക്കുറവുതന്നെയാണ് വിപണി പിടിക്കാൻ അവയ്ക്ക് അവസരമൊരുക്കിയത്. ഇതിനിടെ കലർപ്പുള്ള വെളിച്ചെണ്ണ അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തിയതും വെളിച്ചെണ്ണ വില്പന കുറയാനിടയാക്കി. വിപണികളിൽ ലഭ്യമായ വെളിച്ചെണ്ണ പരിശുദ്ധമെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മായം കലർന്ന വെളിച്ചെണ്ണ തടയാൻ സംസ്ഥാന സർക്കാർ തയാറായാൽ മാത്രമേ നാളികേരക്കൃഷിക്കും കർഷകർക്കും നിലനിൽപ്പുള്ളൂ.
ഓണം കഴിഞ്ഞതിനാൽ മില്ലുകാർ സ്റ്റോക്ക് ഇറക്കിയാൽ അതു വിലയെ ബാധിക്കും. വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞത് കാങ്കയത്തെ പല മില്ലുകാരെയും പ്രതിസന്ധിലാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 14,900ലും കൊപ്ര 9975 രൂപയിലുമാണ്.
ഏലം
ഓണവേളയിൽ സ്തംഭിച്ച ഏലക്ക വിളവെടുപ്പ് ഈ വാരം പുനരാരംഭിക്കും. ലേലകേന്ദ്രങ്ങളിൽ പുതിയ ഏലക്ക വരവുയരും. ഓണവേളയിലെ പ്രദേശിക ഡിമാൻഡ് ഏലത്തിനു കരുത്തായി. ആഭ്യന്തര വ്യാപാരികൾ ഏലക്ക സംഭരിക്കാൻ പതിവിലും ഉത്സാഹിച്ചു. ഓണശേഷവും ലേലത്തിനെത്തിയ ചരക്ക് പൂർണമായി വിറ്റു. മികച്ചയിനം ഏലക്ക കിലോഗ്രാമിന് 3589 രൂപ.
മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ഏലക്ക ഇറങ്ങുമെന്നാണു സൂചന. ദീപാവലി, ദസറ ആഘോഷങ്ങൾക്കുള്ള ഏലക്ക സംഭരണത്തിനുള്ള ഒരുക്കത്തിലാണ് ഉത്തരേന്ത്യകാർ. ഗൾഫ് മേഖലയിൽനിന്നും യൂറോപ്പിൽനിന്നും പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം. പുതുവത്സരം വരെയുള്ള ചരക്കിന് വിദേശ ബയർമാർ രംഗത്തിറങ്ങും.
കുരുമുളക്
ഓണം കഴിഞ്ഞതോടെ കുരുമുളകുവില ഇടിഞ്ഞു. കാർഷികമേഖല ഉത്സവാഘോഷങ്ങളിൽ അമർന്നപ്പോൾ ആഭ്യന്തര വാങ്ങലുകാർ രംഗം വിട്ടുനിന്നു. ഇതിനിടെ കർണാടകയിൽനിന്നു വില്പനസമ്മർദം അനുഭവപ്പെട്ടു. മാസാവസാനത്തോടെ അടുത്ത സീസണിലെ ഉത്പാദനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമാകും. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങിയെങ്കിലും ആവശ്യക്കാരില്ല. അൺഗാർബിൾഡ് കുരുമുളക് 34,000 രൂപയിൽനിന്ന് 33,600 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ 5100 ഡോളറാണ് വില.
റബർ
റബർ ഉത്പാദകർ ഈ വാരം തോട്ടങ്ങളിൽ സജീവമാകും. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ റബർ ഉത്പാദനം ഉയരുന്നതോടെ ലാറ്റക്സും ഷീറ്റും കൂടുതലായി എത്തുമെന്നാണ് വ്യവസായികളുടെ വിലയിരുത്തൽ. 14,100 രൂപയിൽനിന്ന് നാലാം ഗ്രേഡ് 13,700ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബർ 13,200ലാണ്. ജൂണിൽ പ്രതീക്ഷിച്ച റബർ ടാപ്പിംഗ് സീസൺ സെപ്റ്റംബറിലേക്ക് നീണ്ടു. ഉത്പാദനം കുറഞ്ഞതിനാൽ കാർഷികമേഖലയിൽ കാര്യമായി ഷീറ്റില്ല.
സ്വർണം
സ്വർണവില വീണ്ടും ഇടിഞ്ഞു. ആഭരണകേന്ദ്രങ്ങളിൽ പവൻ 28,320 രൂപയിൽനിന്ന് 27,760 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 29,120 രൂപയിൽനിന്ന് രണ്ടാഴ്ചകൊണ്ട് പവന് 1360 രൂപ ഇടിഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം സ്വർണവില 3470 രൂപ. ആഭ്യന്തര അവധിവ്യാപാരത്തിൽ സ്വർണം തുടർച്ചയായ ഏഴാം ദിവസവും തളർന്ന് പത്തു ഗ്രാമിന് 37,503 രൂപയായി. മാസാരംഭത്തിലെ 39,885 രൂപയിൽനിന്ന് വില 2382 രൂപ കുറഞ്ഞു.
ആഗോളവിപണിയിൽ സ്വർണത്തിന് 1500 ഡോളറിലെ താങ്ങു നഷ്ടപ്പെട്ടത് വില്പനസമ്മർദത്തിന് ഇടയാക്കും. 1516 ഡോളറിൽനിന്ന് 1485ലേക്ക് ഇടിഞ്ഞ മഞ്ഞലോഹത്തിന് ഈ വാരം 1475ലെ താങ്ങ് നഷ്ടപ്പെട്ടാൽ 1444 ഡോളർ വരെ താഴാം.