ന്യൂഡൽഹി: ഇന്ത്യയിലെ ദൃശ്യമാധ്യമ വളർച്ചയ്ക്ക് ആരംഭംകുറിച്ച ദൂരദർശന് ഷഷ്ടിപൂർത്തി. മഹാഭാരതം, ഫോജി, മാൽഗുഡി ഡെയ്സ് എന്നുതുടങ്ങി ഒരുപിടി നല്ല സീരിയലുകൾ ഇന്ത്യൻ ജനതയുടെ സ്വീകരണമുറിയിലെത്തിച്ച ദൂരദർശന് ഇപ്പോഴും നിരവധി നിരവധി വ്യക്തികളുടെ മനസിൽ ഇടമുണ്ട്.
അറുപതാം പിറന്നാൾ ആഘോഷിക്കുന്പോൾ ദൂരദർശന് പ്രായമായി എന്നല്ല ഡിജിറ്റൽ പ്രേക്ഷകർക്കായി എപ്പോഴും പുതുമയിലേക്കു സഞ്ചരിക്കുകയാണെന്ന് പ്രസാദ് ഭാരതി സിഇഒ ശശി ശേഖർ വെന്പതി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഡിഎൻഎയാണ് ദൂരദർശൻ. ജന്മദിനാശംസകൾ. വരും തലമുറകളിലേക്കും തുടരട്ടെ- എന്നായിരുന്നു ദൂരദർശൻ ഡയറക്ടർ ജനറൽ സുപ്രിയ സാഹുവിന്റെ ആശംസ.
1959 സെപ്റ്റംബർ 15ന് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ദൂരദർശന്റെ തുടക്കം. 1965ൽ രാജ്യ തലസ്ഥാന നഗരിയിലെ ഭവനങ്ങളിലെ ടെലിവിഷൻ സെറ്റുകളിൽ സിഗ്നൽ എത്തി സർവീസ് തുടങ്ങി. 1972ൽ മുംബൈയിലേക്കും അമൃത്സറിലേക്കും പിന്നീട് 1975ൽ മറ്റ് ഏഴ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിച്ചു.
അതുവരെ ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായിരുന്ന ദൂരദർശൻ 1976 ഏപ്രിൽ ഒന്നിന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക വകുപ്പായി മാറി. നിലവിൽ 34 സാറ്റലൈറ്റ് ചാനലുകളുള്ള നെറ്റ്വർക്കാണ് ദൂരദർശന്റേത്.
ദൂരദർശന് ഷഷ്ടിപൂർത്തി
12:22 AM Sep 16, 2019 | Deepika.com