ലണ്ടൻ: പാർലമെന്റ് പാസാക്കിയ നിയമം മറികടന്ന് കരാറില്ലാതെ ഒക്ടോബർ 31നു ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നീക്കത്തിനെതിരേ സ്പീക്കർ ജോൺ ബെർകോ മുന്നറിയിപ്പു നൽകി. ഇത്തരമൊരു നടപടിയുണ്ടായാൽ പാർലമെന്റിന്റെ അധികാരം പ്രയോഗിച്ചു നേരിടുമെന്നും സ്പീക്കർ പറഞ്ഞു.
ജോൺസന്റെ നീക്കത്തെ ബാങ്ക് കൊള്ളയോടാണു സ്പീക്കർ ഉപമിച്ചത്. ഒക്ടോബർ 19നകം യൂറോപ്യൻ യൂണിയനുമായി കരാറിലെത്താനായില്ലെങ്കിൽ ബ്രെക്സിറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിയമമാണു തിങ്കളാഴ്ച പാർലമെന്റ് പാസാക്കിയത്. ഇതിനു പിന്നാലെ ജോൺസൻ പാർലമെന്റ് സമ്മേളനം സസ്പെൻഡ് ചെയ്തു. ഒക്ടോബർ 31നു രാജി സമർപ്പിക്കുമെന്ന് ബെർകോ വ്യക്തമാക്കിയിട്ടുണ്ട്.
പാർലമെന്റ് നിയമം പാസാക്കിയിട്ടും ഒക്ടോബർ 31 എന്ന തീയതിയിൽ ജോൺസൻ ഉറച്ചുനിൽക്കുകയാണ്. അന്ന് എന്തുവന്നാലും കരാറോടുകൂടിയോ, കരാറില്ലാതെയോ യൂറോപ്യൻ യൂണിയൻ വിടുമെന്നാണു ജോൺസന്റെ നിലപാട്.
നിയമ ലംഘനത്തെക്കുറിച്ച് ആലോചിക്കുന്നു എന്നതു പോലും അംഗീകരിക്കാനാവാത്ത കാര്യമാണ്. അങ്ങനെ ഒരു നീക്കമുണ്ടായാൽ അതു സമൂഹത്തിനു കൊടുക്കുന്നത് ഏറെ വിപൽക്കരമായ സന്ദേശമായിരിക്കുമെന്നു ബെർകോ ചൂണ്ടിക്കാട്ടി. ഇതിനിടെ പാർലമെന്റ് പ്രോറോഗ് ചെയ്തത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണെന്ന് ജോൺസന് എതിരേ ആരോപണം ഉയർന്നിരുന്നു. എന്നാൽ താൻ നുണ പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
തിങ്കളാഴ്ച ലക്സംബർഗിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ജുൻകറുമായി ജോൺസൻ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
നിയമം ലംഘിക്കരുതെന്ന് ബോറീസ് ജോണ്സന് സ്പീക്കറുടെ താക്കീത്
11:46 PM Sep 13, 2019 | Deepika.com