വാഷിംഗ്ടൺ ഡിസി: മേരിലാൻഡിലെ ക്യാന്പ് ഡേവിഡിൽ താലിബാൻ നേതാക്കളുമായി ഇന്നലെ നടത്താനിരുന്ന രഹസ്യ കൂടിക്കാഴ്ച റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു. താലിബാൻ നേതാക്കൾക്കു പുറമേ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുമായും ചർച്ച നിശ്ചയിച്ചിരുന്നു. കാബൂളിൽ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവമാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ.
ചർച്ചയിൽ മേൽക്കൈ നേടാനാണ് താലിബാൻ ഭീകരാക്രമണം നടത്തിയതെന്നാണു വിലയിരുത്തൽ. താലിബാൻ നേതാക്കൾ യുഎസിലേക്കു വരുന്നുണ്ടെന്ന വാർത്ത പുറത്തായതു ട്രംപിന്റെ ട്വീറ്റിലൂടെയാണ്. സെപ്റ്റംബർ 11 ആക്രമണത്തിന്റെ വാർഷികാനുസ്മരണത്തിനു ദിവസങ്ങൾ ശേഷിക്കേ താലിബാൻ നേതാക്കളെ യുഎസിലേക്കു ക്ഷണിച്ചത് അഭൂതപൂർവമായ നടപടിയാണെന്നു സിഎൻഎൻ പറഞ്ഞു.
വിലപേശൽ ശേഷി വർധിപ്പിക്കാൻ ആളുകളെ കൊല്ലുന്ന ഇവർ എന്തു തരക്കാരാണെന്നു ട്രംപ് ചോദിച്ചു. സുപ്രധാന ചർച്ച നടക്കുന്പോൾ പോലും വെടിനിർത്തൽ നടപ്പാക്കാൻ കഴിയാത്തവർക്ക് സമാധാനക്കരാറുണ്ടാക്കാനുള്ള അർഹതയും കഴിവും കമ്മിയാണ്. താലിബാൻകാരുമായും അഫ്ഗാൻ പ്രസിഡന്റുമായുമുള്ള ചർച്ചകൾ കൈയോടെ റദ്ദാക്കിയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
പതിനെട്ടു വർഷമായി തുടരുന്ന അഫ്ഗാൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് ഒരു വർഷത്തോളമായി താലിബാൻ നേതൃത്വവുമായി യുഎസ് ചർച്ച നടത്തിവരികയായിരുന്നു. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒന്പതുവട്ടം ചർച്ച നടത്തി. ഇതേത്തുടർന്നു കരടു സമാധാനക്കരാർ തയാറായെന്നു യുഎസ് പ്രതിനിധി സൽമേ ഖലിസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവസാന മിനുക്കുപണികൾക്കു മുന്പായി ഉന്നത താലിബാൻ നേതാക്കളെ നേരിൽക്കണ്ടു നടത്താനിരുന്ന ചർച്ചയാണ് ഇപ്പോൾ ട്രംപ് റദ്ദാക്കിയിരിക്കുന്നത് .
അഫ്ഗാൻ ആഭ്യന്തരയുദ്ധം നീണ്ടുപോകുമെന്നാണ് ഇതു നൽകുന്ന സൂചന. സമാധാനക്കരാർ നടപ്പാക്കാനും അഫ്ഗാനിസ്ഥാനിൽനിന്നു സൈനികരെ പിൻവലിക്കാനുമുള്ള യുഎസ് പദ്ധതി തത്കാലത്തേക്കെങ്കിലും മരവിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ 14,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽനിന്നു തലയൂരുമെന്ന് ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ പറഞ്ഞിരുന്നതാണ്. അതിനുള്ള സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നപ്പോഴാണ് പെട്ടെന്നു സമാധാനക്കരാർ സംബന്ധിച്ച ചർച്ച ഉപേക്ഷിച്ചത്.
ദോഷം യുഎസിനെന്നു താലിബാൻ
സമാധാനചർച്ച റദ്ദാക്കിയ പ്രസിഡന്റ് ട്രംപിന്റെ നടപടി ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നതു യുഎസിനു തന്നെയായിരിക്കുമെന്നു താലിബാൻ.
അമേരിക്ക മനസു മാറ്റി വീണ്ടും ചർച്ചയ്ക്കെത്തുമെന്നാണു കരുതുന്നതെന്ന് താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.
യുഎസ് നടപടി അവരുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്പിച്ചിരിക്കുകയാണ്. യുഎസിന് കൂടുതൽ ആൾനാശവും സാന്പത്തികനഷ്ടവും ഉണ്ടാവുമെന്നും സബീബുള്ള പറഞ്ഞു.
താലിബാൻ നേതൃത്വവുമായുള്ള രഹസ്യചർച്ച ട്രംപ് റദ്ദാക്കി
12:19 AM Sep 09, 2019 | Deepika.com