ലണ്ടൻ: പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ മന്ത്രിസഭയിലെ വർക്ക്സ് ആൻഡ് പെൻഷൻ മന്ത്രി ആംബർ റഡ് ശനിയാഴ്ച രാജിവച്ചു. തെരേസാ കോഫിയെ പകരം നിയമിച്ചതായി പത്ത് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ജോൺസന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണു രാജി.
സഹപ്രവർത്തകരായ 21 എംപിമാരെ പുറത്താക്കിയ ജോൺസന്റെ നടപടിയും രാജിക്കു കാരണമായെന്ന് ആംബർ റഡ് പറഞ്ഞു. ജോൺസന്റെ ഇളയ സഹോദരൻ ജോ ജോൺസൻ കഴിഞ്ഞയാഴ്ച കാബിനറ്റിൽനിന്നു രാജിവച്ചതും ഇതേ കാരണങ്ങളാലായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആംബർ റഡ് അറിയിച്ചു.
ഇതിനിടെ ഒക്ടോബർ 31ന് കരാറോടുകൂടിയോ കരാറില്ലാതെയോ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന തീരുമാനത്തിൽ ജോൺസൻ ഉറച്ചു നിൽക്കുകയാണെന്നു കാബിനറ്റ് മന്ത്രിമാരായ ഡൊമിനിക് റാബും സജിദ് ജാവിദും പറഞ്ഞു. ഒക്ടോബർ 17ന് ജോൺസൻ ബ്രസൽസിൽ ഉച്ചകോടിക്കു പോകും. പുതിയ കരാറിനു ശ്രമിക്കുമെന്നും ഒരു കാരണവശാലും ബ്രെക്സിറ്റ് നീട്ടാൻ ആവശ്യപ്പെടില്ലെന്നും ധനമന്ത്രി ജാവിദ് ബിബിസിയോടു പറഞ്ഞു. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതു വിലക്കി പാർലമെന്റ് പാസാക്കിയ ബിൽ എലിസബത്ത് രാജ്ഞി ഒപ്പുവയ്ക്കുമെന്നാണു കരുതുന്നത്. എന്നാൽ ഈ ബില്ല് വകവയ്ക്കാതെ മുന്നോട്ടുപോകാനാണു ജോൺസന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. ബില്ലിനെതിരേ കോടതിയിൽ പോകാനും ആലോചനയുണ്ട്.
ജോൺസന്റെ കാബിനറ്റിലെ ഒരു മന്ത്രികൂടി രാജിവച്ചു
12:19 AM Sep 09, 2019 | Deepika.com