ന്യൂയോർക്ക്: 60 വർഷത്തിനിടെ വിവിധ രാജ്യങ്ങൾനടത്തിയ ചാന്ദ്രപരീക്ഷണങ്ങളിൽ 40 ശതമാനവും പരാജയപ്പെട്ടെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. നാസ പുറത്തിറക്കിയ മൂൺ ഫാക്ട്ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആറു പതിറ്റാണ്ടിനിടെ 109 ചാന്ദ്ര ദൗത്യങ്ങളാണ് നടന്നത്. ഇതിൽ 61 എണ്ണം മാത്രമാണ് വിജയിച്ചത്. 48 എണ്ണവും പരാജയപ്പെട്ടെന്നാണ് കണക്കുകൾ പറയുന്നത്. 1958 മുതലുള്ള കണക്കാണ് നാസ പുറത്തു വിട്ടത്. അമേരിക്ക, സോവ്യറ്റ് യൂണിയൻ (ഇപ്പോൾ റഷ്യ), ചൈന, ഇസ്രയേൽ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ചാന്ദ്രദൗത്യം നടത്തിയിരുന്നു.
1958 ഒാഗസ്റ്റിലായിരുന്നു ആദ്യ ചാന്ദ്ര ദൗത്യം നടന്നത്. അമേരിക്ക നടത്തിയ ചാന്ദ്രദൗത്യം പക്ഷേ, പരാജയമായിരുന്നു. പിന്നീട്, തൊട്ടടുത്ത വർഷം സോവ്യറ്റ് യൂണിയൻ നടത്തിയ ലൂണ -1 പരീക്ഷണമാണ് വിജയിച്ച ആദ്യ ചാന്ദ്ര ദൗത്യം. ആദ്യ പരീക്ഷണത്തിനും ലൂണ 1നും ഇടയിൽ ആറു പരാജയപ്പെട്ട പരീക്ഷണങ്ങൾ നടന്നിരുന്നു. 1958 ഒാഗസ്റ്റ് ഒന്നിനും 1959 നവംബറിനും ഇടയിൽ സോവ്യറ്റ് യൂണിയനും അമേരിക്കയും നടത്തിയത് 14 പരീക്ഷണങ്ങൾ. ഇവയിൽ സോവ്യറ്റ് യൂണിയന്റെ ലൂണ 1, ലൂണ 2, ലൂണ 3 എന്നിവ മാത്രമാണ് വിജയിച്ചത്.
ചന്ദ്രനിൽ ആദ്യ സോഫ്റ്റ് ലാൻഡിംഗ് 1966ൽ സോവ്യറ്റ് യൂണിയനാണ് നടത്തിയത്. ലൂണ 9 ആണ് ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യനിർമിത ഉപഗ്രഹം. അതേവർഷം 1966 മേയിൽ അമേരിക്കയും സോഫ്റ്റ് ലാൻഡിംഗ് നടത്തി. പിന്നീട്, നീൽ ആംസ്ട്രോംഗ് ചന്ദ്രനിലിറങ്ങുന്ന ആദ്യ മനുഷ്യനായതും ചരിത്രം.
ചാന്ദ്രദൗത്യങ്ങളിൽ വിജയം 60 ശതമാനം മാത്രം: നാസ
01:14 AM Sep 08, 2019 | Deepika.com