ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സന്പത്ത്വ്യവസ്ഥ സാധ്യമാക്കാൻ പ്രത്യേക ടാക്സ് ഫോഴ്സ് രൂപീകരിച്ചു. രാജ്യത്തെ 2024-25ൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സന്പത്ത് വ്യവസ്ഥയുള്ള രാജ്യമാക്കുന്നതിന് ആവശ്യമായ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ തയാറാക്കാനാണ് ഉന്നതതല ഉദ്യോഗസ്ഥർ അടങ്ങിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
സാന്പത്തികകാര്യ സെക്രട്ടറിയാണ് നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്ലൈൻ എന്ന സമിതിയുടെ അധ്യക്ഷനെന്ന് ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികൾ ഈ 100 ലക്ഷം കോടി രൂപയിൽ ഉൾപ്പെടും.
വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, നീതി ആയോഗ് സിഇഒ എന്നിവരും ടാസ്ക് ഫോഴ്സിലെ അംഗങ്ങളാണ്. ഇവർ സാങ്കേതികമായി യോജിച്ചതും സാന്പത്തികമായി നടപ്പാക്കാവുന്നതുമായ അടിസ്ഥാന വികസന പദ്ധതികൾ കണ്ടെത്തണം. പദ്ധതികൾ 2021-25 കാലഘട്ടത്തിൽ നടപ്പാക്കുകയും വേണം.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രൂപീകരിച്ച ടാക്സ്ഫോഴ്സ് അടുത്ത മാസം 31നു മുന്പ് നടപ്പു സാന്പത്തികവർഷത്തേക്കുള്ള അടിസ്ഥാന വികസന പദ്ധതികൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കും. 2021-25ലേക്കുള്ള പദ്ധതികൾ ഡിസംബർ അവസാനത്തോടെയും സമർപ്പിച്ചിരിക്കണമെന്നാണ് നിർദേശം.
2024-25 ആകുന്പോഴേക്കും ഇന്ത്യയുടെ ജിഡിപി അഞ്ചു ലക്ഷം കോടി ഡോളറിന്റേതാക്കുമെന്ന കേന്ദ്രസർക്കാരിന്റെ സ്വപ്നലക്ഷ്യം സാധ്യമാക്കാൻ 1.4 ലക്ഷം കോടി ഡോളറിന്റെ (100 ലക്ഷം കോടി രൂപ) അടിസ്ഥാന സൗകര്യവികസനമാണ് വേണ്ടിവരിക എന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
2008-17 കാലയളവിൽ ഇന്ത്യ അടിസ്ഥാനസൗകര്യ വികസനത്തിനായി 1.1 ലക്ഷം കോടി ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വാർക്കാക്കുറിപ്പിൽ അറിയിച്ചു.
പദ്ധതികൾ തയാറാക്കാൻ ടാസ്ക് ഫോഴ്സ്
10:46 PM Sep 07, 2019 | Deepika.com