ഓഹരി അവലോകനം / സോണിയ ഭാനു
സൂപ്പർ ടാക്സ് പ്രശ്നത്തിൽ വിപണിക്ക് അനുകൂലമായ വാർത്ത ഓഹരിസൂചികയിൽ വെടിക്കെട്ടിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അമ്പതു ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബജറ്റിൽ വിദേശ ഓപ്പറേറ്റർമാർക്ക് ഏർപ്പെടുത്തിയ അധികനികുതി ഒഴിവാക്കിയത് വിപണി ഇന്ന് ആഘോഷമാക്കും. പിന്നിട്ട വാരം സെൻസെക്സ് 649 പോയിന്റും നിഫ്റ്റി 219 പോയിന്റും നഷ്ടത്തിലായിരുന്നു.
ബജറ്റ് പ്രഖ്യാപനത്തിൽ വന്ന കടുത്ത നടപടിയെത്തുടർന്ന് വിദേശ ഇടപാടുകാർ ഇതിനകം ഏകദേശം 300 കോടി ഡോളർ ഇന്ത്യൻ മാർക്കറ്റിൽനിന്നു തിരിച്ചുപിടിച്ചത് ഓഹരി സൂചികകളെ മാത്രമല്ല, ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കും തിരിച്ചടിയായി. 39,500 റേഞ്ചിൽ തുടങ്ങിയ തകർച്ച 36,700 വരെ നീങ്ങിയതിനിടെ 3000 പോയിന്റ് സാങ്കേതിക തിരുത്തൽ കാഴ്ചവച്ചു. നിഫ്റ്റി ഈ അവസരത്തിൽ 11,850ൽനിന്ന് 10,600 വരെ പരീക്ഷണങ്ങൾ നടത്തി. ബജറ്റിന് കൃത്യം ഒരു മാസം മുമ്പ് വിപണി ബുള്ളിഷ് ട്രൻഡിൽ നീങ്ങവേയാണ് അതീവരഹസ്യമായി കരടികൾ രംഗത്തു കടന്നുകൂടിയത്. അതേ വാരത്തിൽതന്നെ പുതിയ നിക്ഷേപങ്ങളിൽനിന്നു പിൻവലിയാൻ വായനക്കാർക്ക് ഇതേ കോളത്തിലൂടെ നിർദേശം നല്കിയിരുന്നു. 1250 പോയിന്റ് തകർച്ചയാണ് പിന്നീട് നിഫ്റ്റി സൂചികയിൽ ദൃശ്യമായത്.
വിദേശഫണ്ടുകൾ ഈ വാരം മുൻനിര ഓഹരികളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചാൽ കരടിവലയത്തിൽ നീങ്ങുന്ന ഇന്ത്യൻ മാർക്കറ്റിൽ ബുൾ തരംഗം ഉടലെടുക്കാം. എന്നാൽ, വൻ കുതിച്ചുചാട്ടം വഴി പുതിയ ഉയരങ്ങളിലേക്കു നീങ്ങുന്ന പ്രകടനങ്ങൾ ഒന്നും തത്കാലം പ്രതീക്ഷിക്കേണ്ട. അതിനുള്ള സാഹചര്യം ഇനിയും ഒത്തുവന്നിട്ടില്ല.
ഡെറിവേറ്റീവ് മാർക്കറ്റിൽ ഈ വാരം ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റാണ്. പോയ വാരം നിഫ്റ്റി 11,147നിന്ന് 10,638 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 10,828ലാണ്. ഏകദേശം രണ്ടു ശതമാനം ഇടിവ് സൂചികയ്ക്ക് നേരിട്ടു. ഒരു ബുൾ റാലി ഉടലെടുത്താൽ വിപണി ലക്ഷ്യമിടുക 11,340 പോയിന്റിനെയാകും. എന്നാൽ, ഇപ്പോഴത്തെ നിലയ്ക്ക് 11,104-11,280ൽ പ്രതിരോധമുണ്ട്. ഉയർന്ന തലത്തിൽ വീണ്ടും വില്പനക്കാർ പിടിമുറുക്കിയാൽ 10,595ലേക്ക് പരീക്ഷണങ്ങൾക്ക് വിപണി മുതിരാം.
ബോംബെ സെൻസെക്സ് 37,719ൽനിന്ന് 37,000ലെ നിർണായക താങ്ങു തകർത്ത് 36,102 വരെ താഴ്ന്നു. എന്നാൽ, വാരാന്ത്യം നിക്ഷേപകർ വിപണിയോട് കാണിച്ച താത്പര്യം സൂചികയെ 36,701ലേക്ക് കൈപിടിച്ചുയർത്തി. ഈ വാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 37,579 പോയിന്റിലാണ്. ഇതു മറികടന്നാൽ സെപ്റ്റംബറിൽ ആദ്യതടസം 38,457 പോയിന്റിലാണ്. അതേസമയം, സൂചിക തളർന്നാൽ 35,962-35,223 പോയിന്റിൽ താങ്ങുണ്ട്.
ഇന്ത്യൻ വിപണി ഓഗസ്റ്റിൽ 2.6 ശതമാനം ഇടിഞ്ഞു. അതേസമയം, അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന്റെ പിരിമുറക്കത്തിൽ നീങ്ങുന്ന ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് സൂചിക ഈ മാസം താഴ്ന്നത് കേവലം 0.39 ശതമാനം മാത്രമാണ്. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ട ഇരുപത്തിമൂന്ന് ദിവസത്തിനിടയിൽ ഏതാണ്ട് 3014.72 കോടി രൂപയുടെ ഓഹരികൾ ഇവിടെ വിറ്റു.
ഫോറെക്സ് മാർക്കറ്റിൽ രൂപയും തളർന്നു. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 72.01ലേക്ക് ഇടിഞ്ഞ ശേഷം 71.66ൽ ക്ലോസിംഗ് നടന്നു. വാരാരംഭത്തിൽ രൂപ 71.14 ലായിരുന്നു. മൊത്തം 52 പൈസയാണ് നഷ്ടപ്പട്ടത്. ഓഗസ്റ്റ് ആദ്യം രൂപയുടെ മൂല്യം 68.88 ലായിരുന്നു, വിനിമയനിരക്കിൽ ഏകദേശം മൂന്നു രൂപയുടെ ഇടിവ് ഇതിനകം സംഭവിച്ചു.
ഏഷ്യൻ ഓഹരി സൂചികകൾ പലതും വാരാന്ത്യം നേട്ടത്തിലാണ്. അതേസമയം, അമേരിക്ക-ചൈന വ്യാപാരയുദ്ധ ഭീതി യൂറോപ്യൻ മാർക്കറ്റിനെയും അമേരിക്കൻ വിപണികളെയും സമ്മർദത്തിലാക്കി.
കന്പോളങ്ങളിൽ "വെടിക്കെട്ട്' പ്രതീക്ഷിക്കാം
12:18 AM Aug 26, 2019 | Deepika.com