കൊച്ചി: കണ്‍സ്യൂമർ ഫെഡ് ഓണം വിപണികൾ സെപ്റ്റംബർ ഒന്നു മുതൽ 10 വരെ നടക്കും. "അതിജീവനത്തിന്റെ ഓണമായി അഭിമാനത്തോടെ കണ്‍സ്യൂമർഫെഡ്' എന്ന സന്ദേശത്തിലാണ് ഓണം വിപണി ഒരുങ്ങുന്നതെന്ന് കണ്‍സ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
200 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 100 കോടിയുടെ നോണ്‍ സബ്സിഡി സാധനങ്ങളുമാണ് വിൽക്കുക. സംസ്ഥാനത്താകെ 3500 സഹകരണ ഓണവിപണികളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും.
വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ ഒന്നിനു തിരുവനന്തപുരത്തു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്‍സ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ആർ. സുകേശൻ, വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ, കെ. പുരുഷോത്തമ കുറുപ്പ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കണ്‍സ്യൂമർ ഫെഡിന്റെ ഓണം വിപണി ഒന്നു മുതൽ
11:19 PM Aug 22, 2019 | Deepika.com