ഖാർത്തും: സുഡാനിൽ സൈനിക-സിവിലിയൻ സംയുക്ത സമിതി അധികാരമേറ്റു. 39 മാസത്തിനകം പൂർണ സിവിലിയൻ ഭരണം നിലവിൽ വരും. അതുവരെ സമിതിക്കായിരിക്കും അധികാരം. ആറു സിവിലിയന്മാരും അഞ്ചു സൈനികരും ഉൾപ്പെട്ട സമിതിയുടെ അധ്യക്ഷനായി ജനറൽ അബ്ദൽഫത്താ അൽ ബർഹാൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി കോപ്ടിക് ഓർത്തഡോക്സ് സഭയിലെ അയിഷാ മൂസാ സയിദ് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള അയിഷാ മൂസാ ബ്രിട്ടനിലെ ലീഡ്സിലാണു പഠിച്ചത്. അയിഷാ മൂസാ ഉൾപ്പെടെ രണ്ടു വനിതകളാണ് സമിതിയിലുള്ളത്.
പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ കാലത്ത് ക്രൈസ്തവർക്ക് ഏറെ ദുരിതം നേരിടേണ്ടിവന്നു. 2011ൽ ഭൂരിപക്ഷ ക്രൈസ്തവർ ഉൾപ്പെട്ട സൗത്ത് സുഡാൻ പ്രത്യേക രാഷ്ട്രമായി. സുഡാനിൽ അവശേഷിച്ച ക്രൈസ്തവർക്ക് എതിരേ ബഷീർ ഭരണകൂടം തിരിഞ്ഞു. നിരവധി പള്ളികൾ അഗ്നിക്കിരയാക്കി. മൂന്നു ദശകം സുഡാനെ അടക്കി ഭരിച്ച സൈനിക ഏകാധിപതി ഒമർ അൽ ബഷീർ ജനകീയ സമരത്തെത്തുടർന്ന് ഏപ്രിലിലാണു സ്ഥാനഭ്രഷ്ടനായത്.
ഇടക്കാല സമിതി അധ്യക്ഷനായ അൽബഹർ 21 മാസം രാഷ്ട്രത്തലവന്റെ പദവി വഹിക്കും. തുടർന്ന് ഒരു സിവിലിയൻ അധികാരമേൽക്കും. 39 മാസത്തിനുശേഷം പൂർണ സിവിലിയൻ സർക്കാർ രൂപീകരിക്കും.
ഇതിനിടെ അൽബഷീറിനെതിരേ വിചാരണ ആരംഭിച്ചു. അൽ ബഷീർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സൗദിയിൽ നിന്നു വൻതുക ബഷീർ കോഴ വാങ്ങിയെന്നും ആരോപണമുണ്ട്.
2003ലെ ഡാർഫുർ കൂട്ടക്കൊലയുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയിൽ ബഷീറിനെതിരേ കേസുണ്ട്.
സുഡാനിൽ സൈനിക-സിവിലിയൻ സംയുക്ത സമിതി അധികാരത്തിൽ
11:11 PM Aug 21, 2019 | Deepika.com