ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി നിയമം പരിഷ്കരിക്കുന്നതിനുള്ള ശിപാർശകൾ കേന്ദ്ര സർക്കാരിനു മുന്നിൽ. എല്ലാ കന്പനികൾക്കുമുള്ള കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനം ആക്കാനുള്ള ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് ആദായ നികുതി നിയമം പരിഷ്കരിക്കാനായി നിയോഗിച്ച സമിതി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി.
ആദായ നികുതിക്ക് മേലുള്ള എല്ലാവിധ സർചാർജുകളും നീക്കം ചെയ്യാനുള്ള നിർദേശങ്ങളും സിബിഡിടി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിലുണ്ടെന്നാണു വിവരം. ആറു പതിറ്റാണ്ടു പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിനു രണ്ടു വർഷം മുൻപാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി മേയ് 31ന് അവസാനിച്ചിരുന്നു എങ്കിലും രണ്ടു മാസത്തേക്കു കൂടി സമയം നീട്ടി നൽകിയിരുന്നു.
സിബിഡിടി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് പുതിയ പ്രത്യക്ഷ നികുതി നിയമ പരിഷ്കാരത്തിനുള്ള ശിപാർശകൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. എങ്കിലും റിപ്പോർട്ടിലെ വിശദാംശങ്ങൾ ഉടൻ പുറത്തു വിടില്ലെന്നാണു വിവരം. റിപ്പോർട്ട് പൂർത്തിയാക്കാൻ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രണ്ട് മാസത്തെ കാലാവധി നീട്ടിനൽകിയത്. തുടർന്ന്, ഈ വർഷം ഓഗസ്റ്റ് 16 നകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ടാസ്ക് ഫോഴ്സിനെ അനുവദിച്ചു.
രാജേഷ് രഞ്ജനു പുറമേ ഗിരീഷ് അഹൂജ (ചാർട്ടേഡ് അക്കൗണ്ടന്റ്), രാജീവ് മേമാനി (ഇവൈയുടെ ചെയർമാനും റീജണൽ മാനേജിംഗ് പാർട്ണറും), മുകേഷ് പട്ടേൽ (പ്രാക്ടീസ് ടാക്സ് അഡ്വക്കേറ്റ്), മൻസി കെഡിയ (കണ്‍സൾട്ടന്റ്, ഐസിആർആർ), ജി.സി. ശ്രീവാസ്തവ (റിട്ടയേർഡ് ഐആർഎസ്, അഡ്വക്കേറ്റ്) എന്നിവരാണ് ടാസ്ക് ഫോഴ്സിലെ മറ്റ് അംഗങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, 2017 സെപ്റ്റംബറിൽ നികുതി ഉദ്യോാഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ 1961 ലെ ആദായനികുതി നിയമം 50 വർഷത്തിലേറെ മുന്‍പ് തയ്യാറാക്കിയതാണെന്നും അത് പുനർനിർമിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി നേരിട്ടുള്ള നികുതി നിയമങ്ങൾ തയ്യാറാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ തന്നെ മികച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാന്പത്തിക ആവശ്യങ്ങൾ കണക്കിലെടുക്കുന്നതിനുമാണ് ഈ സമിതിയെ ചുമതലപ്പെടുത്തിയിരുന്നത്.
കോർപറേറ്റ് നികുതി 25% ആക്കാൻ ശിപാർശ
11:11 PM Aug 20, 2019 | Deepika.com