കൊളംബോ: 26 വർഷം നീണ്ടുനിന്നു ആഭ്യന്തരയുദ്ധത്തിൽ നിരവധി മനുഷ്യാവകാശ ലംഘനം നടത്തിയ വിവാദ ഫീൽഡ് കമാൻഡർ ലഫ്. ജനറൽ ശവേന്ദ്ര സിൽവയെ ലങ്കൻ ആർമി തലവനായി ഭരണകൂടം നിയമിച്ചു. പ്രസിഡന്റ് മൈത്രിപാല സിരസേനയുടെ നീക്കത്തിൽ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ ആശങ്ക പ്രകടപ്പിച്ചു.
തമിഴ് പുലികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടമായ 2009 ൽ ആർമിയുടെ 58-ാം ഡിവിഷന്റെ തലവനായിരുന്നു സിൽവ. തമിഴ്ജനതയെ വേട്ടയാടിയിരുന്ന ഇദ്ദേഹത്തിന്റെ ഡിവിഷൻ, ആശുപത്രികൾക്കും ആവശ്യസാധന വിതരണസംവിധാനത്തിനും നേരേ ആക്രമണം നടത്തിയിരുന്നു. ശ്രീലങ്കൻ സൈന്യം മനുഷ്യാവകാശധ്വംസനം നടത്തിയെന്നാരോപിച്ച് 2013 ൽ യുഎൻ മനുഷ്യാവകാശ സമിതി (യുഎൻഎച്ച്ആർസി) പാസാക്കിയ പ്രമേയത്തിൽ സിൽവയുടെ പേരും പരാമർശിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യാവകാശ ധ്വംസനം ലങ്കൻ സൈന്യം നിഷേധിച്ചു.
സിൽവയുടെ നിയമനം യുഎൻ സമാധാന ചർച്ചകൾക്കും അമേരിക്ക- ലങ്ക സഹകരണത്തിനും കല്ലുകടിയാകുമെന്ന് വിമർശനമുണ്ട്. സിൽവയുടെ നിയമനത്തിൽ ആശങ്കപ്രകടിപ്പിച്ച് കൊളംബോയിലെ യുഎസ് എംബസി പ്രസ്താവന ഇറക്കി.
ഐക്യരാഷ്ട്രസഭയിലും മറ്റു നിരവധി സംഘടനകളിലും രേഖപ്പെടുത്തിയ സിൽവയ്ക്കെതിരേയുള്ള മനുഷ്യാവകാശ ധ്വംസന ആരോപണം ഗുരുതരവും വിശ്വാസയോഗ്യവുമാണ്. അനുരഞ്ജനവും സാമൂഹ്യഐക്യവും ആവശ്യമായ സമയത്ത്, ഈ നിയമനത്തിലൂടെ ശ്രീലങ്ക നീതി ബോധത്തെയും ഉത്തരവാദിത്വത്തെയും അന്താരാഷ്ട്ര തലത്തിലെ മതിപ്പിനെയും തുരങ്കം വയ്ക്കുകയാണ് ചെയ്തെന്നും എംബസി പറഞ്ഞു.
ആഭ്യന്തരയുദ്ധത്തിനു ശേഷം ന്യൂയോർക്കിലെ ശ്രീലങ്കയുടെ യുഎൻ ദൗത്യത്തിൽ ഡെപ്യൂട്ടി സ്ഥിരാംഗമായി സിൽവ പ്രവർത്തിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തിന്റെ അവസാന നാളുകളിൽ 45,000 ത്തോളം തമിഴർ ശ്രീലങ്കയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്. യുദ്ധക്കേസുകൾ വിചാരണ ചെയ്യാൻ ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്ന് യുഎന്നും മനുഷ്യാവകാശ സംഘടനകളും ശ്രീലങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, യുദ്ധം ആഭ്യന്തരവിഷയമാണെന്നാണ് ശ്രീലങ്കയുടെ വാദം.
തമിഴരെ വേട്ടയാടിയ ഫീൽഡ് കമാൻഡർ ലങ്കൻ ആർമി തലവൻ
11:23 PM Aug 19, 2019 | Deepika.com