ഖാർതും: സ്ഥാനഭ്രഷ്ടനായ സുഡാൻ സൈനിക ഭരണാധികാരി ഓമർ അൽ-ബഷീർ, സൗദി രാജകുടുംബത്തിൽനിന്ന് ഒന്പതുകോടി യുഎസ് ഡോളറിന്റെ കോഴ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ബഷീറിനെതിരേയുള്ള അഴിമതിക്കേസിന്റെ വിചാരണയ്ക്കിടെയാണ് പോലീസ് ബ്രിഗേഡിയർ അഹമ്മദ് അലി വെളിപ്പെടുത്തൽ നടത്തിയത്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നാണ് പണം ലഭിച്ചത്.
നീണ്ട മുപ്പതു വർഷം സുഡാൻ ഭരിച്ച ബഷീറിനെതിരേയുള്ള കേസിൽ ഖാർതുമിലെ ജുഡീഷൽ ആൻഡ് ലീഗൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലാണു വിചാരണ നടക്കുന്നത്. സൈന്യത്തിന്റെ അതീവ സുരക്ഷയിലാണ് വിചാരണ. പരന്പരാഗത രീതിയിൽ വെള്ളവസ്ത്രം ധരിച്ചെത്തിയ ബഷീർ കോടതിക്കുള്ളിലെ ഇരുന്പുകൂട്ടിൽ ഇരിക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ 11 ആണ് ബഷീറിനെ അധികാരത്തിൽനിന്നു പുറത്താക്കിയത്. സിവിലിയൻ ഭരണത്തിനായുള്ള കരാറിൽ ശനിയാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു.
അഴിമതി, യുദ്ധക്കുറ്റം, വംശഹത്യ തുടങ്ങിയ കേസുകൾ ബഷീറിനെതിരേ ചുമത്തിയിട്ടുണ്ട്. ബഷീറിന്റെ വസതിയിൽനിന്ന് 70 ലക്ഷം യൂറോയും കുറച്ചു ഡോളറും അന്വേഷണസംഘം കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ബജറ്റിനു പുറത്ത് ചെലവഴിക്കാൻ 2.5 കോടി യുഎസ് ഡോളർ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും രണ്ടു തവണയായി 6.5 ലക്ഷം ഡോളർ അന്തരിച്ച അബ്ദുള്ള രാജാവും തന്നതായി ബഷീർ കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
സുഡാൻ ഭരണാധികാരിക്ക് സൗദി കോഴ നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥൻ
11:23 PM Aug 19, 2019 | Deepika.com