വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനുള്ള ധനസഹായത്തിൽ 44 കോടി ഡോളറിന്റെ കുറവു വരുത്താൻ യുഎസ് തീരുമാനിച്ചതായി റിപ്പോർട്ട്.
പാക്കിസ്ഥാനുമായി സഹകരണം വർധിപ്പിക്കാൻ 2010ൽ ഒപ്പുവച്ച പിഇപിഎ കരാറിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന തുകയിൽനിന്നാണ് ഇതു കുറയ്ക്കുന്നത്. 450 കോടി ഡോളർ നൽകാനാണ് കരാർ പ്രകാരം ധാരണ. ഇതിൽനിന്നാണ് 44 കോടി കുറയ്ക്കുക.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ മാസം നടത്തിയ യുഎസ് സന്ദർശനത്തിനു മുന്പുതന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയും അറിയിക്കുകയും ചെയ്തിരുന്നു.
തീവ്രവാദികൾക്കെതിരേ നടപടി എടുക്കാത്തതിന്റെ പേരിൽ പാക്കിസ്ഥാനുള്ള ധനസഹായം മുന്പു രണ്ടു തവണ ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ജനുവരിയിൽ 100 കോടി ഡോളറിന്റെ സഹായമാണ് റദ്ദാക്കിയത്. ഹഖാനി തീവ്രവാദ ശൃംഖലയ്ക്കെതിരേ നടപടി എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 30 കോടി ഡോളറിന്റെ സൈനികസഹായവും റദ്ദാക്കി.
യുഎസ് സന്ദർശിച്ച ഇമ്രാൻ ഖാനോടു തീവ്രവാദികൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ പാക്കിസ്ഥാൻ വീഴ്ച വരുത്തിയതുകൊണ്ടാണ് സഹായങ്ങൾ താൻ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാക്കിസ്ഥാനുള്ള ധനസഹായം വെട്ടിക്കുറച്ച് യുഎസ്
11:01 PM Aug 17, 2019 | Deepika.com