വാഷിംഗ്ടൺ ഡിസി: ജിബ്രാൾട്ടർ കോടതി വിട്ടയയ്ക്കാൻ ഉത്തരവിട്ട ഇറേനിയൻ സൂപ്പർ ടാങ്കർ ഗ്രേസ്-വൺ പിടിച്ചെടുക്കാൻ യുഎസ് കോടതി വാറന്റ് പുറപ്പെടുവിച്ചു. പാരഡൈസ് ഗ്ലോബൽ ട്രേഡിംഗ് എൽഎൽസി എന്ന ഇറേനിയൻ കന്പനിയുടെ പേരിൽ യുഎസിലെ ഒരു ബാങ്കിലുള്ള 9,95,000 ഡോളർ കണ്ടുകെട്ടാനും വാഷിംഗ്ടണിലെ ഫെഡറൽ കോടതി ഉത്തരവിട്ടു.
ബാങ്ക് തട്ടിപ്പ്, പണം വെളുപ്പിക്കൽ തുടങ്ങിയവ കന്പനിയും കപ്പലും നടത്തിയതിനു തെളിവുണ്ടെന്നു നിയമവകുപ്പ് കോടതിയെ അറിയച്ചതിനെത്തുടർന്നാണു നടപടി.
ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന സംശയത്തിൽ ജൂലൈ നാലിനു ബ്രിട്ടീഷ് മറീനുകൾ പിടിച്ചെടുത്ത ടാങ്കർ വിട്ടയയ്ക്കാൻ വ്യാഴാഴ്ച ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടിരുന്നു. ടാങ്കറിലുള്ള 21 ലക്ഷം വീപ്പ എണ്ണ സിറിയയ്ക്കു കൈമാറില്ലെന്ന് ഇറാൻ ഉറപ്പു നല്കിയതോടെയാണു മോചനത്തിനുള്ള ഉത്തരവുണ്ടായത്.
അതേസമയം, ടാങ്കർ വിട്ടയയ്ക്കരുതെന്നും തങ്ങൾക്കു കൈമാറണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജിബ്രാൾട്ടർ അധികൃതർ ഇതു നിരസിച്ചു. ഈ സാഹചര്യത്തിലാണ് യുഎസ് കോടതിയുടെ വാറന്റ്. കപ്പലുമായും അതിലെ ജീവനക്കാരുമായും ഇടപാടു നടത്തുന്നവർക്കെതിരേ ഉപരോധമുണ്ടാകുമെന്നു യുഎസ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
മൂന്നു മലയാളികൾ അടക്കമുള്ള 24 ഇന്ത്യൻ ജീവനക്കാർ ടാങ്കറിലുണ്ടായിരുന്നു. ഇവരെ മോചിപ്പിച്ചെന്നും ഉടൻ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിരുന്നു.
അറ്റകുറ്റപ്പണികൾ കാരണം ടാങ്കർ ജിബ്രാൾട്ടറിൽനിന്നു പുറപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരനായ ക്യാപ്റ്റന് കപ്പൽ നയിക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ടുണ്ട്. കപ്പൽ പുറപ്പെടാൻ വൈകുന്നതു യുഎസിനു പിടിച്ചെടുക്കാനുള്ള കൂടുതൽ അവസരം നൽകിയേക്കും.
ഇറേനിയൻ ടാങ്കർ പിടിച്ചെടുക്കാൻ യുഎസ് കോടതിയുടെ വാറന്റ്
11:01 PM Aug 17, 2019 | Deepika.com