കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരത്തിനു ശ്രീലങ്ക കൂടുതൽ പ്രാധാന്യം നല്കാൻ ഉദ്ദേശിക്കുന്നതായി ശ്രീലങ്കൻ ടൂറിസം വികസന മന്ത്രി ജോണ് അമരതുംഗ. സന്ദർശകരെ ആകർഷിക്കുന്നതിനു വീസ ഇല്ലാതെ ശ്രീലങ്ക സന്ദർശിക്കാനുള്ള സൗകര്യം ഈ മാസം മുതൽ ഏർപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ ശ്രീലങ്കൻ ടൂറിസം റോഡ്ഷോ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയിൽനിന്നുള്ള ടൂറിസ്റ്റുകൾക്കു ഹോട്ടൽ പാക്കേജിൽ 50 ശതമാനം ഇളവ് ഈ സീസണിൽ നല്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ചാർജ് ഗണ്യമായി കുറച്ചു. രാമായണം ടൂറിസം സർക്യൂട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ തലൈമന്നാറിൽനിന്നു തമിഴ്നാട്ടിലെ രാമേശ്വരത്തേക്കു ഫെറി സർവീസ് ആരംഭിക്കും. തമിഴ്നാട് സർക്കാർ ഇതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നാണ് ഏറ്റവുമധികം ടൂറിസ്റ്റുകൾ ശ്രീലങ്കയിൽ എത്തുന്നത്. 430 കോടി ഡോളറാണ് പോയവർഷം ടൂറിസത്തിൽനിന്നുള്ള ശ്രീലങ്കയുടെ വരുമാനമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രിയുടെ ഉപദേഷ്ടാവ് ഫെലിക്സ് റോഡ്രിഗോ, എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, കോ ചെയർമാൻ ദീപക് എൽ അസ്വാനി, വിരംഗ ബണ്ഡാര, യു.സി. റിയാസ്, സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.
ശ്രീലങ്കൻ ടൂറിസം വികസന വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സും ചേർന്നാണു റോഡ്ഷോ സംഘടിപ്പിച്ചത്.
ശ്രീലങ്ക സന്ദർശിക്കാൻ വീസ വേണ്ട
10:13 PM Aug 17, 2019 | Deepika.com