മുംബൈ: ഇന്ത്യയുടെ 73-ാമത് സ്വാതന്ത്ര്യദിനത്തിൽ പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യ ഒരു റിക്കാർഡ് കുറിച്ചു. ഉത്തരധ്രുവത്തിനു മുകളിലൂടെ വാണിജ്യ സർവീസ് നടത്തിയ ആദ്യ ഇന്ത്യൻ വിമാനം എന്ന റിക്കാർഡാണ് കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം കുറിച്ചത്. ഡെൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രയാണ് വ്യാഴാഴ്ച ഉത്തരധ്രുവത്തിനു മുകളിലൂടെയാക്കിയത്. 243 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സാധാരണ പസഫിക് അല്ലെങ്കിൽ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെയാണ് ഡൽഹി-സാൻഫ്രാൻസിസ്കോ വ്യോമപാത.
വ്യാഴാഴ്ച മുതൽ ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെത്തുടർന്നാണ് എയർ ഇന്ത്യ വ്യോമപാത മാറ്റിയത്.
റഷ്യ പിന്നിട്ടശേഷമുള്ള ഒന്‍പതു മണിക്കൂർ ഒരു വിമാനംപോലും കണ്ടില്ല, ചുറ്റം മഞ്ഞും ഐസും മാത്രമായിരുന്നു കാണാനുണ്ടായിരുന്നതെന്ന് ക്യാപ്റ്റൻ രജ്നീഷ് ശർമ പറഞ്ഞു. ദീർഘദൂര യാത്ര ആയതിനാൽ നാല് പൈലറ്റുമാർ വിമാനത്തിനുണ്ടായിരുന്നു.
ഉത്തരധ്രുവം പിന്നിട്ടപ്പോൾ അഭിനന്ദനവുമായി എയർ ഇന്ത്യ സിഎംഡി (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ)യുടെ സന്ദേശം പൈലറ്റുമാർക്ക് ലഭിക്കുകയും ചെയ്തു. നേരത്തെ നിശ്ചയിച്ചിരുന്നതിലും അര മണിക്കൂർ നേരത്തെയാണ് വിമാനം സാൻഫ്രാസിസ്കോയിലെ റണ്‍വേ തൊട്ടത്.
2015 ഡിസംബറിൽ ഡൽഹി-സാൻഫ്രാൻസിസ്കോ സർവീസ് ആരംഭിച്ചതു മുതൽ അറ്റ്ലാന്റിക് അല്ലെങ്കിൽ പസഫിക് സമുദ്രങ്ങൾക്കു മുകളിലൂടെയുള്ള പാതയിലൂടെയാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. അടുത്തിടെയാണ് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്ററും അമേരിക്കൻ റെഗുലേറ്ററും ഉത്തരധ്രുവത്തിലൂടെയുള്ള പാത എയർ ഇന്ത്യക്ക് അനുവദിച്ചുനല്കിയത്. മൂന്ന് വ്യോമപാത അനുവദിച്ചു കിട്ടിയ ലോകത്തിലെ ഒരേയൊരു സർവീസാണ് എയർ ഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്കോ. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളുടെ മുകളിലൂടെയുള്ള പാതയിൽ യാത്ര പൂർത്തിയാകാൻ 16 മണിക്കൂറും 45 മിനിറ്റും വേണം. എന്നാൽ, ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ചാൽ യാത്രാസമയം 14 മണിക്കൂറും 59 മിനിറ്റുമായി കുറയും. സാൻഫ്രാൻസിസ്കോയിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് പ്രത്യേക സർട്ടിഫിക്കറ്റും നല്‍കിയിരുന്നു.
പുതിയ ബോയിംഗ് 777 വിമാനം ലഭിച്ചപ്പോൾ 2007ൽ എയർ ഇന്ത്യയുടെ പൈലറ്റുമാർ സിയാറ്റിലിൽനിന്ന് ഡൽഹിയിലേക്ക് ഉത്തരധ്രുവത്തിലൂടെയുള്ള പാത പരീക്ഷിച്ചിരുന്നു. ഈ പാതയിലൂടെ സഞ്ചരിച്ചാൽ കാറ്റിന്റെ ഗതി അനുസരിച്ച് രണ്ടു മുതൽ ഏഴു വരെ ടണ്‍ ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
2001 ഫെബ്രുവരിയിലാണ് ഉത്തരധ്രുവത്തിലൂടെയുള്ള വ്യോമപാത അമേരിക്ക തുറന്നത്. വടക്കേ അമേരിക്കയും ഏഷ്യയും തമ്മിലുള്ള വ്യോമപാതയ്ക്ക് അത് വലിയ നാഴികക്കല്ലായി. എന്നാൽ സാന്താസ് ഷോർട്ട് കട്ട് എന്ന വിളിപ്പേരുള്ള ഈ പാത സാധാരണ ഉപയോഗിക്കാറില്ല. കാരണം, എന്തെങ്കിലും അടിയന്തര സാഹചര്യം വന്നാൽ ഇറക്കാൻ വിമാനത്താവളങ്ങൾ ഇല്ലാത്തതും സോളാർ റേഡിയേഷനും ഇന്ധനം കട്ടപിടിക്കലും തുടങ്ങി നിരവധി വെല്ലുവിളികൾ ഈ വ്യോമപാതയിലുണ്ട്. ഉത്തരധ്രുവത്തിലൂടെ ആദ്യം സഞ്ചരിച്ചത് ഫിൻ എയർ ആണ്. നിലവിൽ എമിറേറ്റ്സ്, യുണൈറ്റഡ്, എയർ കാനഡ, എയ്റോ ചൈന എന്നിവയും ഉത്തരധ്രുവത്തിലൂടെ സർവീസ് നടത്തുന്നുണ്ട്.
ഉത്തരധ്രുവം തൊട്ട് എയർ ഇന്ത്യ
11:42 PM Aug 16, 2019 | Deepika.com