ഹോങ്കോംഗ്: ചൈനീസ് സൈന്യം ഹോങ്കോംഗ് അതിർത്തിയിലേക്കു നീങ്ങുകയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റു ചെയ്തു. ഹോങ്കോംഗിലെ പ്രശ്നങ്ങൾക്ക് എന്നെയും യുഎസിനെയും പലരും കുറ്റപ്പെടുത്തുന്നുണ്ട്. എന്തിനാണെന്ന് എനിക്കറിയില്ല- ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഇതിനിടെ ഹോങ്കോംഗ് അതിർത്തിക്കു സമീപമുള്ള നഗരത്തിലെ സ്റ്റേഡിയത്തിൽ നിരവധി ചൈനീസ് സൈനികവാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോങ്കോംഗിൽ സന്ദർശനം നടത്താൻ രണ്ടു യുഎസ് നാവിക കപ്പലുകൾക്ക് ചൈന അനുമതി നിഷേധിച്ചു.
ചൈനീസ് പോളിറ്റ് ബ്യൂറോ അംഗം യാംഗ് ജിയേച്ചി ന്യൂയോർക്കിലെത്തി മൈക്ക് പോംപിയോയുമായി ചർച്ച നടത്തി. ഹോങ്കോംഗ് സമരവും ചർച്ചാവിഷയമായെന്നു കരുതപ്പെടുന്നു. പോംപിയോ-ജിയേച്ചി കൂടിക്കാഴ്ച സ്ഥിരീകരിച്ച സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈനാ-യുഎസ് ബന്ധങ്ങളെക്കുറിച്ച് വിദേശകാര്യച്ചുമതലയുള്ള യാംഗ് ജിയേച്ചിയും മൈക്ക് പോംപിയോയും ആശയവിനിമയം നടത്തിയെന്ന് സിൻഹുവാ വാർത്താ ഏജൻസിയും അറിയിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഹോങ്കോംഗ് വിമാനത്താവളം സ്തംഭിപ്പിച്ച ജനാധിപത്യ പ്രക്ഷോഭകരുടെ നടപടി ഭീകരപ്രവർത്തനത്തിനു സമാനമാണെന്ന് ബെയ്ജിംഗ് പറഞ്ഞു. ഇന്നലെ ഫ്ളൈറ്റുകൾ പുനരാരംഭിച്ചു.പത്താഴ്ചയിലധികമായി നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ചൈന ശ്രമിച്ചേക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.
ചൊവ്വാഴ്ച ഹോങ്കോംഗ് വിമാനത്താവളത്തിൽ നടന്ന സമരം അക്രമത്തിലാണു കലാശിച്ചത്. സമരക്കാർ രണ്ടുപേരെ മർദിച്ചു. മർദനത്തിന് ഇരയായവർ ചൈനാക്കാരാണ്.
രണ്ടു പൈലറ്റുമാരെ പിരിച്ചുവിട്ടു
ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകരുമായി സഹകരിച്ചതിനു കാത്തിപസഫിക്കിലെ രണ്ടു പൈലറ്റുമാരെ പിരിച്ചുവിട്ടു. ചൈനയിലേക്കു പോയ ഹോങ്കോംഗ് പോലീസ് ഫുട്ബോൾ ടീമിന്റെ യാത്രാവിവരങ്ങൾ ചോർത്തിക്കൊടുത്തിനു രണ്ടു ഗ്രൗണ്ട് സ്റ്റാഫിനെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഒരു പൈലറ്റിനെയും കന്പനി കഴിഞ്ഞയാഴ്ച സസ്പെൻഡു ചെയ്തു. നിയമവിരുദ്ധ സമരത്തെ പിന്തുണയ്ക്കുന്നവരെ പുറത്താക്കുമെന്നു കാത്തി പസഫിക് ചീഫ് എക്സിക്യൂട്ടീവ് റുപ്പർട്ട് ഹോഗ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
ചൈനീസ് സേന ഹോങ്കോംഗ് അതിർത്തിയിലേക്ക്: ട്രംപ്
12:00 AM Aug 15, 2019 | Deepika.com