ഇസ്ലാമാബാദ്: കാഷ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐക്യരാഷ്ട്ര സഭയിലും ലോകവേദികളിലും കാഷ്മീർ വിഷയം ഉന്നയിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഉത്തരവാദി അന്താരാഷ്ട്ര സമൂഹമായിരിക്കുമെന്ന് പാക് അധീന കാഷ്മീരിലെ മുസാഫറാബാദ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു ഖാൻ പറഞ്ഞു.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം കാഷ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ഇന്നലെ ആചരിച്ചു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് നയതന്ത്രപരമായ വിഡ്ഢിത്തമാണ്. മോദിയും ബിജെപിയും ഇതിനു വലിയ വില കൊടുക്കേണ്ടിവരും. കാഷ്മീർ വിഷയത്തെ ഇന്ത്യ അന്താരാഷ്ട്ര വിഷയമാക്കി. ലോകത്തിന്റെ കണ്ണ് കാഷ്മീരിനും പാക്കിസ്ഥാനും മേലേയാണ്. കാഷ്മീർ വിഷയം ലോക വേദികളിൽ ഉയർത്തുന്ന അംബാസഡറായിരിക്കും താനെന്നും ഖാൻ വ്യക്തമാക്കി.
കാഷ്മീർ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനായുള്ള പദ്ധതികളാണ് ഇന്ത്യ ആസൂത്രണം ചെയ്യുന്നത്. മോദി എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടി നൽകും. എന്തു ചെയ്താലും പ്രതികരിക്കും, ഞങ്ങൾ ഏതറ്റംവരെയും പോകും. ഞങ്ങളെ പാഠം പഠിപ്പിക്കാമെന്നാണ് നിങ്ങൾ കരുതുന്നത്, എന്നാൽ ശ്രദ്ധിച്ച് കേൾക്കുക, ഞങ്ങൾ പഠിപ്പിക്കുന്ന സമയം വന്നു- ഖാൻ പറഞ്ഞു.
യുദ്ധമുണ്ടായാൽ, യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര സമിതികളാകും അതിന് ഉത്തരവാദികളെന്നും ഖാൻ പറഞ്ഞു.
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
നിയന്ത്രണരേഖയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയെ പാക്കിസ്ഥാൻ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ചൊവ്വാഴ്ച ഹോട്ട് സ്പ്രിംഗ് സെക്ടറിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ മുപ്പത്തിയെട്ടുകാരനായ യുവാവ് കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ ആരോപിച്ചു.
വീണ്ടും യുദ്ധഭീഷണി മുഴക്കി പാക്കിസ്ഥാൻ, കാഷ്മീർ വിഷയം എല്ലായിടത്തും ഉന്നയിക്കും: ഇമ്രാൻ ഖാൻ
12:00 AM Aug 15, 2019 | Deepika.com