വാഷിംഗ്ടൺ ഡിസി: ആർക്ടിക് സമുദ്രതീര മേഖലയിൽ അഞ്ച് റഷ്യൻ ആണവ ശാസ്ത്രജ്ഞരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം, റഷ്യയുടെ രഹസ്യ ആണവ ക്രൂസ് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്നു സംശയിക്കുന്നതായി യുഎസ് വൃത്തങ്ങൾ.
കഴിഞ്ഞയാഴ്ചയാണ് അപകടം സംഭവിച്ചത്. ബുറവസ്റ്റ്നിക് എന്ന ഹൈപ്പർസോണിക് മിസൈലിന്റെ എൻജിൻ പരീക്ഷിക്കുന്നതിനിടെ വൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് സംശയിക്കുന്നത്.
സ്ഫോടനഫലമായി മേഖലയിൽ അണുവികിരണം വർധിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അവതരിപ്പിച്ച ഈ മിസൈലിനെ തടയാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നാണ് പറയുന്നത്. ഏതു സ്ഥലത്തും ചെന്നെത്താനാകും.
മിസൈൽ വികസിപ്പിക്കുന്നതിനിടെ പലവിധ തിരിച്ചടികൾ നേരിടുന്നുണ്ടെങ്കിലും റഷ്യൻ ശാസ്ത്രജ്ഞർ പിന്തിരിയാൻ തയാറല്ല.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ റഷ്യ തയാറായിട്ടില്ല. റഷ്യയുടെ പ്രധാന അണ്വായുധ വികസന കേന്ദ്രമായ റൊസാറ്റം ന്യൂക്ലിയർ കോർപറേഷനിലെ ശാസ്ത്രജ്ഞരാണു മരിച്ചത്.
സ്ഫോടനഫലമായി അണുവികിരണതോത് ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്ന് നിരീക്ഷകർ പറഞ്ഞു. സാധാരണത്തേതിലും ഇരുപത് മടങ്ങ് അധികമാണ് ഇതെന്നു പറയപ്പെടുന്നു.
മേഖലയ്ക്കു സമീപമുള്ള ഗ്രാമീണരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചതായി ആദ്യം റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നിർദേശം റദ്ദാക്കിയെന്നും ഗ്രാമീണർ ഒഴിഞ്ഞുപോയിട്ടില്ലെന്നുമാണ് റഷ്യൻ മാധ്യമങ്ങൾ പറയുന്നത്.
റഷ്യൻ ശാസ്ത്രജ്ഞർ മരിച്ചത് രഹസ്യ ആയുധം പരീക്ഷിച്ചപ്പോൾ
12:00 AM Aug 15, 2019 | Deepika.com