കൊച്ചി: മീൻ തീറ്റയ്ക്കു (ഫിഷ് മീൽ) മുൻകാല പ്രാബല്യത്തോടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി വ്യവസായത്തെ തകർക്കുമെന്ന് ഫിഷ് മീൽ നിർമാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്ന മീൻതീറ്റയ്ക്ക് അഞ്ചു ശതമാനം വരെ ജിഎസ്ടി ഏർപ്പെടുത്തിയതോടെ നിർമാതാക്കൾക്ക് കോടിക്കണക്കിന് രൂപ പിഴ നല്കേണ്ട സ്ഥിതിയാണെന്നും ഓൾ ഇന്ത്യ ഫിഷ്മീൽ ആൻഡ് ഓയിൽ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. മുഹമ്മദ് ബഷീർ പറഞ്ഞു.
ജിഎസ്ടി നിലവിൽവന്ന ഘട്ടത്തിൽ മീൻതീറ്റയ്ക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയ ഉത്തരവ് സർക്കാർ പിന്നീട് തിരുത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഉത്പാദകരും വ്യാപാരികളും മീൻതീറ്റയ്ക്ക് നികുതി ഈടാക്കാതെയാണ് ഉത്്പന്നം വിറ്റിരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ മീൻതീറ്റയ്ക്കും നികുതി ബാധകമാണെന്നും ഇത് മുൻകാല പ്രാബല്യത്തോടെ പിഴ സഹിതം അടയ്ക്കണമെന്നും കേന്ദ്ര സർക്കാർ സർക്കുലർ പുറത്തിറക്കി. കോടികളുടെ ബാധ്യത മീൻതീറ്റ ഉത്പാദകരെയും മത്സ്യക്കർഷകരെയും പ്രതിസന്ധിയിലാക്കും. ആയിരക്കണക്കിന് തൊഴിലാളികൾക്കും തിരിച്ചടിയാകും. 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ ഫിഷ് ഓയിലിന്റെ നികുതി നിലവിൽ അടയ്ക്കുന്നുണ്ട്.
ഫിഷ് ഓയിലിന് 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ തുക അടച്ചിട്ടുണ്ട്. മീൻതീറ്റയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജൂലൈ ഒന്നുമുതൽ ഫിഷ്മീൽ ഉത്പാദനം നിർത്തിയിരിക്കുകയാണ്. നികുതി അടയ്ക്കാത്ത ഉത്പാദകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നും അസോസിഷേൻ കുറ്റപ്പെടുത്തി.
അസോസിയേഷൻ ദേശീയ സെക്രട്ടറി മുഹമ്മദ് ദാവൂദ് സേഠ്, കേരള ചാപ്റ്റർ സെക്രട്ടറി ടി മുഹമ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റോഷൻ കബീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മീൻ തീറ്റയ്ക്കു ജിഎസ്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധം
11:56 PM Aug 14, 2019 | Deepika.com