കൊച്ചി: കനത്ത മഴയും പ്രളയവും സംസ്ഥാനത്തെ ടൂറിസം രംഗത്തെ നിശ്ചലമാക്കി. കേരളത്തിലെ മഴക്കാലം ആസ്വദിക്കാൻ രണ്ടു വർഷം മുന്പുവരെ ഇവിടേക്ക് വിദേശികളുടെ ഒഴുക്കായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ നിപ്പയും പിന്നാലെയെത്തിയ പ്രളയവും ടൂറിസം മേഖലയ്ക്കു വൻ പ്രഹരമാണ് സമ്മാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ തകർന്നടിഞ്ഞ ടൂറിസം രംഗം കരകയറുന്നതിനിടെയാണ് വീണ്ടും പ്രളയം എത്തിയത്.
പ്രളയത്തെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെ കേരളത്തിലേക്ക് യാത്ര തിരിക്കാനിരുന്ന പലരും തീരുമാനം മാറ്റി. ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ഓഗസ്റ്റിലെ ബുക്കിംഗുകളിൽ 80 ശതമാനത്തോളം കാൻസൽ ചെയ്തിട്ടുണ്ട്.
മൂന്നാറിലെയടക്കം സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കു നന്നേ കുറഞ്ഞു. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചത് ടൂറിസം രംഗത്തിനും ആലപ്പുഴയിലെ ഹൗസ് ബോട്ട് വ്യവസായത്തിനും തിരിച്ചടിയായി.
വിനോദസഞ്ചാരികൾ ഇല്ലാത്തതിനാൽ ഹോട്ടലുകളും റിസോർട്ടുകളും ജീവനക്കാർക്ക് നിർബന്ധിത അവധി നല്കിയിരിക്കുകയാണ്. സഞ്ചാരികളെത്തി തിരക്ക് കൂടുന്നതിനനുസരിച്ച് ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നാണ് നിർദേശം. കഴിഞ്ഞ പ്രളയത്തിനുശേഷം വൻ തുക ബാങ്ക് വായ്പയെടുത്ത് ടൂറിസം രംഗത്ത് മുതൽമുടക്കി ബിസിനസ് പച്ചപിടിപ്പിച്ച പലരും ആശങ്കയിലാണ്.
കേരളത്തിൽ ഓഫ് സീസണിൽ ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ സാന്പത്തിക പ്രതിസന്ധി വന്നതോടെ അവിടെ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവും ഏറെക്കുറെ നിലച്ചിരിക്കുകയാണ്.
എം.ജി. ലിജോ
പ്രളയം ഇല്ലാതാക്കിയതിൽ ടൂറിസം മേഖലയും
11:49 PM Aug 13, 2019 | Deepika.com