ബൽഗ്രേഡ്: മുൻ തായ്ലൻഡ് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയ്ക്ക് സെർബിയ പൗരത്വം അനുവദിച്ചു. സൈനിക ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് 2017 ഓഗസ്റ്റിലാണ് യിംഗ്ലക് രാജ്യം വിട്ടത്.
അരി സബ്സിഡിക്കേസിൽ ജയിൽശിക്ഷ ഉറപ്പായ സാഹചര്യത്തിലാണ് അവർ രാജ്യത്തുനിന്നു കടന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട തന്റെ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈനിക ഭരണകൂടം കെട്ടിച്ചമച്ച കേസാണിതെന്ന് തായ്ലൻഡിലെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന യിംഗ്ലക് പരാതിപ്പെട്ടു.
യിംഗ്ലക്കിനു പൗരത്വം അനുവദിച്ചുകൊണ്ട് സെർബിയൻ പ്രധാനമന്ത്രി അനാബ്രണാബിക് ഒപ്പിട്ട രേഖ കഴിഞ്ഞദിവസം സെർബിയൻ മാധ്യമം നെദൽജിനിക് പുറത്തുവിട്ടു.
യിംഗ്ലക്കിന്റെ കോടീശ്വരനായ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയും പ്രവാസജീവിതത്തിലാണ്. താക്സിനെതിരേയും തായ് ഭരണകൂടം അഴിമതിക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
താക്സിൻ ഭരണകൂടത്തെ സൈന്യം 2006ൽ പുറത്താക്കുകയായിരുന്നു. ഷിനവത്രകൾക്ക് തായ്ലൻഡിലെ ദരിദ്ര ഗ്രാമീണർക്കിടയിൽ വൻ ജനപ്രീതിയുണ്ട്. ബാങ്കോക്കിലെ സന്പന്ന വരേണ്യ വിഭാഗം ഷിനവത്രകളെ എതിർക്കുന്നു.
യിംഗ്ലക്കിനു സെർബിയൻ പൗരത്വം ലഭിച്ചതിനെപ്പറ്റി തായ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. സെർബിയൻ പാസ് പോർട്ട് ഉപയോഗിച്ച് യിംഗ്ലക്കിന് നൂറോളം രാജ്യങ്ങളിൽ വീസയില്ലാതെ പോകാം.
യിംഗ്ലക് ഷിനവത്രയ്ക്ക് സെർബിയൻ പൗരത്വം
10:38 PM Aug 09, 2019 | Deepika.com