റോം: കപ്പലപകടത്തിൽപ്പെടുന്ന കുടിയേറ്റക്കാരെ സഹായിക്കുന്ന സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ട് ഇറ്റലി. കുടിയേറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ കപ്പലുകളും ബോട്ടുകളും പിടിച്ചെടുക്കാനും ക്യാപ്റ്റന് കനത്ത പിഴ വിധിക്കാനുമുള്ള നിയമം ഇറ്റാലിയൻ പാർലമെന്റ് പാസാക്കി.
യൂറോപ്പിൽ കുടിയേറാൻ ശ്രമിക്കുന്നവർ മെഡിറ്ററേനിയൻ കടൽ മുറിച്ചുകടക്കവേ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇത്തരക്കാരെ രക്ഷിച്ച് ഇറ്റാലിയൻ തീരത്ത് എത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് കുടിയേറ്റവിരുദ്ധനായ ആഭ്യന്തരമന്ത്രി മത്തെയോ സൽവീനി തിങ്കളാഴ്ച പുതിയ ബിൽ ഇറ്റാലിയൻ പാർലമെന്റിൽ അവതരിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന കപ്പലുകൾ പിടിച്ചെടുക്കും. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചെത്തുന്ന കപ്പലുകൾ തടയും. ഇത്തരം കപ്പലുകളുടെ ക്യാപ്റ്റനുള്ള പിഴ അന്പതിനായിരം യൂറോയിൽനിന്ന് പത്തു ലക്ഷം ആയി ഉയർത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പ്രസിഡന്റ് സെർജിയോ മാറ്റെറെല്ല ഒപ്പുവച്ചാൽ ബിൽ നിയമമാകും.
രക്ഷാപ്രവർത്തനത്തെ ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണിതെന്ന് യുഎൻ അഭയാർഥി ഹൈകമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മെഡിറ്ററേനിയനിൽ രക്ഷാപ്രവർത്തനം നടത്തുന്നത് പല രാജ്യങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ മാത്രമാണ് ഏക ആശ്രയം. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ജീവൻ രക്ഷിക്കുന്നതിൽ സംഘടനകൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ നിയമം പരിശോധിക്കുമെന്ന് യൂറോപ്യൻ യൂണിയനും അറിയിച്ചു.
കുടിയേറ്റക്കാരെ സഹായിക്കുന്നത് കുറ്റമാക്കി ഇറ്റലി; മുന്നറിയിപ്പുമായി യുഎൻ
11:15 PM Aug 07, 2019 | Deepika.com