ബെയ്ജിംഗ്: ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടിയെ എതിർത്ത് ചൈന. ജമ്മു കാഷ്മീരിൽ സംഘർഷം വർധിപ്പിക്കുന്ന സാഹചര്യത്തിൽനിന്നു പിന്മാറാൻ ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈന ആവശ്യപ്പെട്ടു.
അതേസമയം, ചൈന ഉയർത്തിയ വിമർശനം ഇന്ത്യ തള്ളി. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്കുമാർ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടാറില്ലെന്നും മറ്റു രാജ്യങ്ങളും അതുതന്നെ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാഷ്മീർ വിഷയത്തിൽ ചരിത്രപരമായ ഒരു പാരന്പര്യമുണ്ടെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ടെന്നും ചൈനീസ് വിദേശകാര്യവക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
ഇരു കക്ഷികളും ഇക്കാര്യത്തിൽ നിയന്ത്രണം തുടർന്നു ജാഗ്രതയോടെ പ്രവർത്തിക്കുകയും നിലവിലെ അവസ്ഥ ഏകപക്ഷീയമായി മാറ്റാതെ, സംഘർഷം വർധിപ്പിക്കുന്ന സാഹചര്യത്തിൽനിന്നു പിന്മാറണം. പ്രദേശത്ത് സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളും ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും അവർ പറഞ്ഞു. \
ചൈന അവകാശവാദമുന്നയിക്കുന്ന ലഡാക്ക് കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിയെ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വിമർശിച്ചു. ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ മേഖയിൽ ചൈനയുടെ പ്രദേശങ്ങൾ കൈയേറാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിർക്കുന്നു. ഈ അതിർത്തി സ്ഥിരമായി മാറ്റമില്ലാത്ത ഒന്നാണ്. ചൈനയുടെ അതിർത്തിയുടെ അഖണ്ഡതയ്ക്കു തുരങ്കംവയ്ക്കുന്ന നീക്കമാണു പുതിയ നിയമനിർമാണത്തിലൂടെ ഇന്ത്യ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഹുവ ചുനിംഗ് വ്യക്തമാക്കി.
ലഡാക്ക്: എതിർത്ത് ചൈന
12:08 AM Aug 07, 2019 | Deepika.com