ഹോങ്കോംഗ്: നഗരത്തിന്റെ അധികാരം ജനങ്ങൾക്കു മടക്കി നല്കണമെന്ന് ഹോങ്കോങ്ങിലെ പ്രതിഷേധക്കാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തീകൊണ്ടു കളിക്കുന്ന പ്രതിഷേധക്കാർ തീയിൽ തന്നെ നശിച്ചുപോകുമെന്ന് ചൈന മുന്നറിയിപ്പു നല്കിയതിനു പിന്നാലെയായിരുന്നു പത്രസമ്മേളനം.
മാസ്കും ഹെൽമറ്റും ധരിച്ച രണ്ടു യുവാക്കളും ഒരു യുവതിയുമാണ് പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് മാധ്യമപ്രവർത്തകരെ കണ്ടത്. തങ്ങൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ല.
പ്രതിഷേധത്തെ നേരിടുന്ന പോലീസിനു പൂർണമായും അച്ചടക്കം നഷ്ടപ്പെട്ടു. ചൈനാ അനുകൂല കമ്മിറ്റി ഹോങ്കോംഗിന്റെ ഭരണാധികാരികളെ നിശ്ചയിക്കുന്ന രീതിക്കു മാറ്റം വരണം. ജനാധിപത്യവും സ്വാതന്ത്ര്യവും തുല്യതയും എല്ലാ പൗരന്റെയും അവകാശമാണ്. ഈ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം മുതിരരുതെന്നും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പ്രതിഷേധക്കാർ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ നഗരം നിശ്ചലമായിരുന്നു. ഇരുന്നൂറു വിമാന സർവീസുകൾ റദ്ദാക്കി. പോലീസുമായി ഏറ്റുമുട്ടിയ 148 പേർ അറസ്റ്റിലായി.
ഇതിനു പിന്നാലെയാണ് ഹോങ്കോംഗുകാർ തീകൊണ്ടു കളിക്കുകയാണെന്ന് ചൈന മുന്നറിയിപ്പു നല്കിയത്. ചൈനീസ് കേന്ദ്ര സർക്കാരിന്റെ ദൃഢനിശ്ചയത്തെ പ്രതിഷേധക്കാർ വിലകുറച്ചു കാണരുതെന്നും കൂട്ടിച്ചേർത്തു.
ഹോങ്കോംഗിൽ ഒന്പതു മാസമായി ചൈനാവിരുദ്ധ പ്രക്ഷോഭം നടക്കുന്നു. പോലീസ് പ്രതിഷേധക്കാർക്കു നേർക്കു നടത്തിയ അക്രമത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ചൈനയുമായുള്ള കുറ്റവാളി കൈമാറ്റക്കരാർ പൂർണമായി ഉപേക്ഷിക്കുക, ചൈനാ അനുകൂലിയായ ഭരണാധിപ കാരി ലാം രാജിവയ്ക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.
ഹോങ്കോംഗ്: തീകൊണ്ടു കളിക്കരുതെന്നു ചൈന
11:29 PM Aug 06, 2019 | Deepika.com