കാബൂൾ: സെപ്റ്റംബറിലെ നിർദിഷ്ട അഫ്ഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതിരേ താലിബാൻ പരസ്യമായി രംഗത്തെത്തി. തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് താലിബാൻ മുന്നറിയിപ്പു നൽകി.
തെരഞ്ഞെടുപ്പു പ്രഹസനത്തിനെതിരേ അണിനിരക്കാൻ താലിബാൻ യോദ്ധാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. റാലികൾക്കു നേരെ ആക്രമണത്തിനാണു താലിബാൻ പദ്ധതിയിടുന്നത്.
സെപ്റ്റംബർ 28നു നിശ്ചയിച്ചിട്ടുള്ള വോട്ടെടുപ്പ് നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞമാസം പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി അമറുള്ള സാലിഹിന്റെ കാബൂൾ ഓഫീസിനു നേർക്ക് താലിബാൻ നടത്തിയ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. സാലിഹിനു പരിക്കേറ്റു.
അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനു ലക്ഷ്യമിട്ടുള്ള സമാധാന ചർച്ച ദോഹയിൽ നടക്കുന്നതിനിടയിലാണ് വോട്ടെടുപ്പിനെതിരേ താലിബാൻ രംഗത്തെത്തിയിരിക്കുന്നത്.
അഫ്ഗാൻ തെരഞ്ഞെടുപ്പിന് എതിരേ താലിബാൻ
11:29 PM Aug 06, 2019 | Deepika.com